ആണ്‍ബോധ്യങ്ങള്‍ക്ക് നേരെയുള്ള പ്രതിരോധം കൂടിയാണ് ഗൗരിയുടെ ശബ്ദം: കെ.എസ് ശബരീനാഥന്‍

പ്രസ് മീറ്റിനിടെ ബോഡി ഷെയ്മിങ് ചെയ്ത യൂട്യൂബര്‍ക്ക് തക്ക മറുപടി നല്‍കിയ നടി കിഷനെ പിന്തുണച്ച് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ.എസ് ശബരീനാഥന്‍. നിഷ്‌കളങ്കമെന്ന് തോന്നിക്കുന്ന നാണംകെട്ട ചോദ്യങ്ങളോട് പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മിണ്ടാതിരിക്കുന്നില്ലെന്ന് കണ്ടതില്‍ സന്തോഷമെന്ന് ശബരീനാഥന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കെ.എസ് ശബരീനാഥന്റെ കുറിപ്പ്:

കാലാകാലങ്ങളായി സ്ത്രീകള്‍ മറുപടി പറയേണ്ടി വരുന്ന, സ്ത്രീകള്‍ക്ക് നേരെ പ്രത്യക്ഷമായും പരോക്ഷമായും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍.. പെണ്ണുടലിന്റെ അഴകിനെയും അളവിനെയും കുറിച്ചുള്ള ആണ്‍ ധാരണകള്‍ക്കാണ് എന്നും പ്രാമുഖ്യം. അത്തരം ആണ്‍ ബോധ്യങ്ങള്‍ അനുസരിച്ചാണ്, അത്തരം അഴകളവുകള്‍ക്ക് അനുസരിച്ചാണ് സിനിമയിലും സമൂഹത്തിലും അവള്‍ ഒരുങ്ങേണ്ടത്, തന്റെ ശരീരത്തെ മെരുക്കി എടുക്കേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കില്‍ അവള്‍ പരിഹസിക്കപ്പെടും, കളിയാക്കപ്പെടും ഇതുപോലെ മുനകൂര്‍ത്ത് ചോദ്യങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരും.

നിഷ്‌കളങ്കം എന്ന് തോന്നിക്കുന്ന ഈ നാണംകെട്ട ചോദ്യങ്ങളോട് പക്ഷേ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മിണ്ടാതിരിക്കുന്നില്ല എന്നത് തന്നെ സന്തോഷം നല്‍കുന്നു. തന്റെ ശരീരത്തോടുള്ള സ്‌നേഹവും അന്തസ്സും മാത്രമല്ല, അത്തരം ആണ്‍ബോധ്യങ്ങള്‍ക്ക് നേരെയുള്ള പ്രതിരോധം കൂടിയാണ് ഗൗരിയുടെ ശബ്ദം. ആരെന്തു ചോദിച്ചാലും നാണിച്ചു തല കുനിയ്ക്കുന്ന പഴയ തലമുറയല്ല, ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി സൂക്ഷ്മബോധ്യത്തോടെ മുന്നോട്ട് പോകുന്ന പുതിയ പെണ്‍കുഞ്ഞുങ്ങളാണ് പ്രതീക്ഷയും സന്തോഷവും.

Read more

അതേസമയം, ‘അദേഴ്‌സ്’ എന്ന തമിഴ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി ചെന്നൈയില്‍ നടന്ന പ്രസ് മീറ്റിലാണ് ബോഡി ഷെയ്മിങ് ചെയ്യുന്ന ചോദ്യത്തോട് ഗൗരി കിഷന്‍ പ്രതികരിച്ചത്. സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യമെന്ന് പറഞ്ഞ് യുട്യൂബര്‍ അതിനെ ന്യായീകരിക്കാനും തട്ടിക്കയറാനും ശ്രമിച്ചപ്പോഴാണ് ഗൗരി ശക്തമായി പ്രതികരിച്ചത്.