'സഹായിക്കാമെന്ന് മക്കള്‍ പറഞ്ഞു'; ഒമ്പത് കുടുംബങ്ങള്‍ക്ക് ശൗചാലയം ഒരുക്കി താര സഹോദരിമാര്‍, പങ്കുവെച്ച് കൃഷ്ണകുമാര്‍

ശുചിമുറികള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒമ്പത് വീടുകള്‍ക്ക് ധനസഹായവുമായി നടന്‍ കൃഷ്ണകുമാറും അഹാദിഷിക ഫൗണ്ടേഷനും. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ പേരിലുള്ള ചാരിറ്റി ഫൗണ്ടേഷന്‍ ആണ് അഹാദിഷിക. വിതുരയിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടുകാരെ കുറിച്ച് പറഞ്ഞപ്പോള്‍ ഭാര്യ സിന്ധുവും മക്കളുമാണ് അഹാദിഷിക വഴി സഹായിക്കാമെന്ന് പറഞ്ഞതെന്ന് കൃഷ്ണകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൃഷ്ണകുമാറിന്റെ കുറിപ്പ്:

പത്രവാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയില്‍ വിതുരയിലെ വലിയകാല സെറ്റില്‍മെന്റു സന്ദര്‍ശിച്ചപ്പോള്‍ 32 വീടുകളില്‍, 9 വീടുകള്‍ക്ക് മാത്രമേ ശൗചാലയമുള്ളു. ബാക്കിയുള്ള വീടുകളില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന 9 വീട്ടുകാരെ തിരഞ്ഞെടുത്തു അവരുടെ പ്രശ്‌നങ്ങള്‍ എങ്ങനെയും പരിഹരിക്കണമെന്ന് മനസ്സില്‍ തോന്നി.

വീട്ടില്‍ വന്ന ശേഷം ആദ്യം സിന്ധുവിനോടും രണ്ടാമത്തെ മകളായ ദിയയോടും കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഈ അടുത്ത് ആരംഭിച്ച AHADISHIKA FOUNDATION എന്ന ചാരിറ്റബിള്‍ കമ്പനിയുടെ സഹായത്തോടെ അത് നിര്‍മ്മിക്കാമെന്നു പറഞ്ഞു. പിന്നെ ഞാന്‍ വിളിച്ചത് സുഹൃത്തും മനുഷ്യസ്‌നേഹിയുമായ ശ്രി മോഹന്‍ജിയെ ആണ്. അദ്ദേഹത്തോടും കാര്യം പറഞ്ഞപ്പോള്‍ വളരെ അധികം സന്തോഷത്തോടെ പറഞ്ഞു, AMMUCARE എന്ന അദ്ദേഹത്തിന്റെ ചാരിറ്റബിള്‍ ട്രസ്റ്റും നമ്മുടെ ഈ സംരംഭത്തില്‍ പങ്കാളിയാകാമെന്നു.

AHADISHIKA FOUNDATION നും AMMUCARE ഉം ചേര്‍ന്നുള്ള ആദ്യ പ്രൊജക്റ്റായി വിതുര വലിയകാല സെറ്റ്ലെമെന്റിലെ 9 ശൗചാലയങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുക സേവാഭാരതി വനസംയോജകനും, എന്റെ സുഹൃത്തുമായ ശ്രി വീനു കുമാറിനു ഇന്ന് കൈമാറി. എത്രയും വേഗത്തില്‍ 9 വീട്ടുകാര്‍ക്കും ശൗചാലയങ്ങള്‍ പണിതു കൈമാറണമെന്നാണ് ആഗ്രഹം. അമ്മുകെയറിന്റെ കേരള ചുമതലയുള്ള ശ്രിമതി സൂര്യ സുജന് പ്രത്യേക നന്ദി.