'കൈദി'യുടെ കഥ മോഷ്ടിച്ചെന്ന പരാതിയുമായി കൊല്ലം സ്വദേശി; രണ്ടാം ഭാഗം റിലീസിന് സ്‌റ്റേ

2019ല്‍ പുറത്തെത്തിയ കാര്‍ത്തി-ലോകേഷ് കനകരാജ് ചിത്രം “കൈദി” ചിത്രത്തിന്റെ കഥ മോഷ്ടിച്ചതായി പരാതി. സിനിമയുടെ രണ്ടാം റിലീസ് ചെയ്യുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു.

കള്ളക്കടത്തുകാരില്‍ നിന്നും പൊലീസിനെ രക്ഷിക്കുന്ന ജയില്‍ പുള്ളി ആയാണ് കാര്‍ത്തി ചിത്രത്തില്‍ വേഷമിട്ടത്. തമിഴ്നാട്ടിലെ മയക്കുമരുന്ന്, ഗുണ്ടാ മാഫിയകളും പൊലീസും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഈ ഇതിവൃത്തം 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നാണ് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസിന്റെ പരാതി. കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്തെഴുതിയ കഥ സിനിമയാക്കാമെന്ന് പറഞ്ഞ് തമിഴ് നിര്‍മ്മാതാവ് തനിക്ക് അഡ്വാന്‍സ് നല്‍കിയിരുന്നുവെന്ന് രാജീവ് പറയുന്നു.

ലോക്ഡൗണ്‍ കാലത്ത് ടിവിയില്‍ കൈദി സിനിമ കണ്ടപ്പോള്‍ മാത്രമാണ് തന്റെ കഥ സിനിമയാക്കിയ കാര്യം അറിഞ്ഞതെന്നും രാജീവ് പറയുന്നു. രാജീവ് എഴുതിയ കഥയുടെ കൈയ്യെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

രാജീവിന്റെ കഥയുടെ അടിസ്ഥാനത്തില്‍ സിനിമയുടെ രണ്ടാം ഭാഗം ഇറക്കരുത് എന്നാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പരാതിയില്‍ വിശദീകരണം നല്‍കാന്‍ നിര്‍മാതാക്കള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.