കൊച്ചുപ്രേമന്‍ , നാടകവേദികളിലൂടെ രാകിമിനുക്കിയെടുത്ത അഭിനയചാതുര്യം

നാടകവേദികളിലൂടെ രാകിമിനുക്കിയെടുത്ത അഭിനയ ചാതുര്യമായിരുന്നു കൊച്ചു പ്രമേന്‍ എന്ന നടനുണ്ടായിരുന്നു. അത് കൊണ്ട് തന്നെ സിനിമയിലായാലും സീരിയലിലായാലും താന്‍ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ ഒരിക്കലും കൊച്ചുപ്രമേന്റെ കൈവിട്ട് പോയിരുന്നില്ല. ഒരു കാലഘട്ടത്തില്‍ ഏതാണ്ട് ഒരേ വേഷങ്ങളില്‍ തളച്ചിടുന്ന അവസ്ഥയുണ്ടായപ്പോള്‍ പോലും കാണികളെ മടുപ്പിക്കാതെയിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും നാടകവേദികളില്‍ നിന്ന് ലഭിച്ച തികവാര്‍ന്ന അഭിനയ പരിശീലനം തന്നെയായിരുന്നു.

കെ എസ് പ്രേം കുമാര്‍ എന്ന തന്റെ യഥാര്‍ത്ഥ പേര് കൊച്ചുപ്രമേന്‍ എന്നാക്കി പരിഷ്‌കരിച്ചത് ഈ പേരില്‍ നിരവധി പേര്‍ നാടകരംഗത്തുള്ളത് കൊണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശരിക്കും സിനിമയുടെ പിറകേ പോയ ആളായിരുന്നില്ല അദ്ദേഹം. അത് കൊണ്ടായിരിക്കും 1979 ലെ തന്റെ ആദ്യ സിനിമയായ ഏഴ് നിറങ്ങള്‍ക്ക് ശേഷം പിന്നീട് വെള്ളിത്തിരയില്‍ തന്റെ മുഖം കാണാന്‍ 1997 വരെ കാത്തിരിക്കേണ്ടി വന്നത്.
രാജസേനന്റെ ദില്ലിവാലാ രാജകുമാരന്‍ ആയിരുന്ന കൊച്ചുപ്രേമന്റെ ആദ്യ ചിത്രം. അതോടൊപ്പം അദ്ദേഹം സീരിയലിലും മുഖം കാണിച്ചു.

ഏട്ടാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് താന്‍ ആദ്യമായി സ്‌റ്റേജില്‍ കയറിയതെന്ന്് കൊച്ചു പ്രേമന്‍ പറഞ്ഞിട്ടുണ്ട്. എം ജി കോളജിലെ വിദ്യാഭ്യാസം കഴിഞ്ഞതോടെയാണ് തിരുവനന്തപുരത്തെ പ്രധാന നാടകട്രൂപ്പുകളില്‍ കൊച്ചുപ്രമേന്‍ അഭിനയിച്ചുതുടങ്ങുന്നത്. കവിതാ സ്റ്റേജ് , ഗായത്രി തീയറ്റേഴ്‌സ്, വെഞ്ഞാറംമൂട് സംഘചേതന കേരളാ തീയറ്റേഴ്‌സ് തുടങ്ങിയ എണ്ണപ്പെട്ട നാടകട്രൂപ്പുകളുമായി അദ്ദേഹം സഹകരിക്കാന്‍ തുടങ്ങി. ഇതോടെയാണ് അദ്ദേഹത്തിലെ അഭിനേതാവ് തേഞ്ഞ് തേഞ്ഞ് തെളിയാന്‍ തുടങ്ങിയത്. എഴുപതുകളിലും എണ്‍പതുകളിലും തിരുവനന്തപുരത്തെ എല്ലാ പ്രധാന നാടകട്രൂപ്പുകളിലും കൊച്ചുപ്രേമനുണ്ടായിരുന്നു.

രാജന്‍ പി ദേവ് സംവിധാനം ചെയ്ത് ചേര്‍ത്തല ജൂബില തീയറ്റേഴ്‌സിന്റെ ആദിത്യമംഗലം ആര്യവൈദ്യ ശാല തുടങ്ങിയ നാടകങ്ങള്‍ കൊച്ചു പ്രേമന്‍ എന്ന അഭിനേതാവിനെ വാര്‍ത്തെടുത്തവയില്‍ പ്രധാനപ്പെട്ടതാണ്. നര്‍മ്മവും ഗൗരവതരമായ റോളുകളും ഒരേ പോലെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.സിനിമയിലും സീരിയിലിലും നര്‍മപ്രധാനമായ വേഷങ്ങളാണ് അദ്ദേഹം കൂടുതല്‍ അഭിനയിച്ചിരുന്നതെങ്കിലും നാടകത്തില്‍ വളരെ തീഷ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്ന് പോകുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കി.

250 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും പ്രേക്ഷകരുടെ അംഗീകാരങ്ങളും അഭിനന്ദനങ്ങളും ലഭിച്ചിരുന്നെങ്കിലും നാടകത്തിലേതു പോലെ വലിയ അഭിനയ സാധ്യതയാര്‍ന്ന വേഷങ്ങള്‍ തനിക്ക് ലഭിച്ചിരുന്നില്ലന്ന വിഷമം അദ്ദേഹത്തിനുണ്ടായിരുന്നു. വില്ലന്‍വേഷങ്ങള്‍ തനിക്ക് നന്നായി ചേരുമെന്നും എന്നാല്‍ അതാരും തരാന്‍ തയ്യെറാകുന്നില്ല്ന്നും അ്‌ദ്ദേഹം ഇടക്കിടെ തമാശയായും കളിയായും പറയുമായിരുന്നു. താന്‍ മികച്ചൊരു നടനാണെന്നും വെറും ഹാസ്യനടന്‍ അല്ലന്നും ഒരിക്കല്‍ അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു.

കൊച്ചുപ്രേമന്‍ കടന്ന് പോകുമ്പോള്‍ നാടക വേദികളിലെ അനുഭവപരിസരങ്ങളില്‍ നിന്നും തന്റെ അഭിനയ സിദ്ധിയെ തേച്ചുമിനുക്കിയെടുത്ത ഒരു പ്രതിഭാധനനായ നടനെക്കൂടിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. അത്തരത്തില്‍ അധികമാരും നമ്മുടെ സിനിമാരംഗത്ത് ഇനി അവശേഷിക്കുന്നുമില്ല.