പങ്കെടുത്തത് 4000 പേര്‍, ഇതില്‍ 3000 പേരുടേത് സൗജന്യപാസ്, ചെലവ് 23 ലക്ഷം; വിശദീകരണവുമായി കരുണ ടീം

കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി കരുണ മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ രംഗത്ത്. ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് സംഭവത്തില്‍ സംഘടന വിശദീകരണം നല്‍കിയത്. കലാപരമായി പരിപാടി വന്‍ വിജയമായിരുന്നെങ്കിലും സാമ്പത്തികമായി പരാജയമായിരുന്നെന്ന് ബിജിബാല്‍ പറഞ്ഞു. 23 ലക്ഷം രൂപ ആകെ ചെലവായപ്പോള്‍ വരവ് വന്നത് എട്ട് ലക്ഷത്തിനടുത്ത് തുകയാണെന്നാണ് വീഡിയോയില്‍ ബിജിബാല്‍ പറയുന്നത്.

500, 1500, 2500, 5000 രൂപയുടെയും ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. 908 ടിക്കറ്റുകള്‍ വിറ്റ് പോയി. അതില്‍ നിന്നുള്ള വരുമാനം 7,35500 രൂപയാണ്. കൗണ്ടറില്‍ വെച്ച വിറ്റുപോയ ടിക്കറ്റ് തുക 39000 രൂപ. ആകെ 7,74,500 രൂപയാണ് വരവ്. 18 % ജി എസ് ടി, 1 % കേരള ഫ്ലഡ് സെസും ബാങ്ക് ചാര്‍ജസ് 2 % എന്നിവ കുറച്ചാല്‍ ആകെ തുക 6,21,936 രൂപയാണ്. റൗണ്ട് ചെയ്ത് 6, 22,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു.

4000 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. 3000 പേരും സൗജന്യ പാസിലാണ് പരിപാടിയ്ക്ക് കയറിയത്. ഇവന്റ് മാനേജ്മെന്റ് ഒന്നുമില്ലായിരുന്നു കെഎംഎഫ് നേരിട്ടാണ് പരിപാടി നടത്തിയത്. ടിക്കറ്റ് വരുമാനത്തില്‍ ഈ തുക ഞങ്ങളുടെ കൈയില്‍ നേരിട്ടല്ല എത്തുക. ഇംപ്രസാരിയോ എന്ന കമ്പനിയാണ് ഹോസ്പിറ്റാലിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. അവര്‍ 19 ലക്ഷം രൂപ ബില്ലായി തന്നു. ടിക്കറ്റ് ഇനത്തില്‍ ലഭിച്ച ആറര ലക്ഷം ഒഴിവാക്കിയ ബില്ലായിരുന്നു ഇത്. ബിജിബാല്‍ പറഞ്ഞു.

നവംബര്‍ ഒന്നിന് പരിപാടി അരങ്ങേറിയ ശേഷം ഇത്രകാലമായിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറാതിരുന്നതിലും വിവാദം ഉണ്ടായപ്പോള്‍ പെട്ടെന്ന് തന്നെ തുക നല്‍കിയതിനു പിന്നിലും ഒരുപാടു കാരണങ്ങളുണ്ടെന്നും ബിജിബാല്‍ പറഞ്ഞു. 23 ലക്ഷം രൂപയാണ് ആകെ ചെലവായത്. കൊച്ചിയിലെ രാജീവ്ഗാന്ധി ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം സൗജന്യമായി ലഭിച്ചു. മീഡിയ പബ്ലിസിറ്റിയും നല്ല രീതിയില്‍ ലഭിച്ചു. അതെല്ലാം സൗജന്യമായി തന്നെയാണ് ലഭിച്ചത്. എന്നിരുന്നാലും പരിപാടി അവതരിപ്പിച്ചവരില്‍ പ്രമുഖ കലാകാരന്‍മാരല്ലാത്ത മറ്റ് സാധാരണ ഗിറ്റാറിസ്റ്റുകള്‍ പോലുള്ള വാദ്യകലാകാരന്‍മാര്‍ക്കും എല്ലാം പ്രതിഫലം നല്‍കേണ്ടതുണ്ടായിരുന്നു. താമസം, ഭക്ഷണം, യാത്രാച്ചെലവ്, സെറ്റ് പ്രൊപ്പര്‍ട്ടികള്‍ക്കുള്ള ചെലവ്, അവതാരകര്‍ക്ക്, നല്ല രീതിയില്‍ പരിപാടി കവര്‍ ചെയ്ത ക്യാമറ ടീമിന് എല്ലാം പ്രതിഫലം നല്‍കണമായിരുന്നു. 23 ലക്ഷം രൂപയില്‍ ഇനിയും രണ്ടു ലക്ഷം രൂപ കൊടുത്തു തീര്‍ക്കാനുണ്ടെന്നും ബിജിബാല്‍ പറഞ്ഞു.

കെഎംഎഫിന്റെ അംഗങ്ങള്‍ തന്നെ ആ പണം ഫണ്ട് സ്വരൂപിച്ച് കൊടുത്തു തീര്‍ക്കേണ്ടതുണ്ട്. ഒരുപാടു പേര്‍ക്കുള്ള കടങ്ങള്‍ തീര്‍ത്തതിനു ശേഷം മാര്‍ച്ച് 31-നു മുമ്പ് സിഎംഡിആര്‍ എഫിലേക്ക് നിശ്ചിത തുക കൈമാറാമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. അതിനിടയിലാണ് വിവാദം ഉണ്ടായതെന്നും ബിജിബാല്‍ പറഞ്ഞു.