മുന്‍സീറ്റിലേക്ക് കാല് നീട്ടിവെച്ചു; കെജിഎഫ് പ്രദര്‍ശനത്തിനിടയില്‍ തിയേറ്ററില്‍ വെടിവെയ്പ്പ്

‘കെജിഎഫ് ചാപ്റ്റര്‍ 2’ പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ കര്‍ണാടകയിലെ തിയേറ്ററില്‍ വെടിവെപ്പ്. തര്‍ക്കത്തെ തുടര്‍ന്ന് കാണികളിലൊരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മുന്‍സീറ്റിലേക്ക് കാലെടുത്തുവെച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. വെടിവെപ്പില്‍ വസന്തകുമാര്‍ എന്ന യുവാവിന് പരുക്കേറ്റിട്ടുണ്ട്.ഹാവേരിയിലെ തിയേറ്ററിലാണ് സംഭവം.

വസന്തകുമാറും സുഹൃത്തുക്കളും രാത്രി ഷോ കാണാന്‍ വന്നതായിരുന്നു. ഇയാള്‍ മുന്‍സീറ്റിലേക്ക് കാല്‍വെക്കുകയും തുടര്‍ന്ന് മുന്‍സീറ്റില്‍ ഇരുന്ന വ്യക്തിയുമായി ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. ആ വ്യക്തി തിയേറ്ററില്‍ നിന്ന് ഇറങ്ങി പോവുകയും കുറച്ച് നേരത്തിന് ശേഷം തോക്കുമായി വന്നു വസന്തകുമാറിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.

മൂന്ന് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത് എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആദ്യ റൗണ്ട് ആകാശത്തേക്കും അടുത്ത രണ്ട് തവണ വസന്തകുമാറിന്റെ വയറ്റിലേക്കുമാണ് വെടിവെച്ചത്. ഭയന്ന കാണികള്‍ എല്ലാവരും തിയേറ്ററില്‍ നിന്ന് ഇറങ്ങിയോടുകയായിരിക്കുന്നു. വെടിയുതിര്‍ത്ത വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.. വസന്തകുമാര്‍് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ ഇയാള്‍ അപകടനില തരണം ചെയ്തുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.