പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

വിവാദചിത്രം ‘കേരളാ സ്‌റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ നിർമാതാവിന് നോട്ടീസയച്ച് കേരളാ ഹൈക്കോടതി. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ടും പേരിൽ നിന്ന് ‘കേരള’ത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള പുതിയ ഹർജിയിലാണ് നിർമാതാവായ വിപുൽ അമൃത്‌ലാൽ ഷായ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്.

ചിത്രം ഇതിനകം പുറത്തിറങ്ങുകയും നിരവധി പേർ കാണുകയും ചെയ്തതിനാൽ ഹർജിക്ക് ഇനി പ്രസക്തിയുണ്ടോ എന്ന് വാദത്തിനിടെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു. ഡിജിറ്റൽ റിലീസ് വരാനിരിക്കുന്നതിനാൽ പോരാട്ടം നിർണായകമാണെന്ന് വാദിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ചെൽസൺ ചെമ്പരത്തി കോടതിയോട് പറഞ്ഞു. ഹർജി തള്ളണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം.

Read more

ഫെബ്രുവരി 27-നാണ് കേരളാ സ്റ്റോറി 2 തിയേറ്ററുകളിലെത്തിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിലക്കിനെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി മറികടന്നാണ് ചിത്രം അന്ന് റിലീസ് ചെയ്തത്. വ്യത്യസ്ത മത, പ്രാദേശിക സമൂഹങ്ങൾക്കിടയിൽ സ്പർധ സൃഷ്ടിക്കുമെന്നും ദേശീയ ഐക്യത്തിന് എതിരാണെന്നും പൊതുസമാധാനത്തെ തകർക്കാൻ മനഃപൂർവമായ് മതവിശ്വാസങ്ങളെ അപമാനിക്കുകയാണെന്നുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്.