തന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് പ്രശസ്ത തിരക്കഥാകൃത്ത്; മോഹന്‍ലാല്‍- സൂര്യ ചിത്രം കാപ്പാന്‍ നിയമക്കുരുക്കില്‍; റിലീസ് മാറ്റി

മോഹന്‍ലാല്‍- സൂര്യ ചിത്രം കാപ്പാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുതാരങ്ങളുടെയും ആരാധകര്‍. എന്നാല്‍ ഇവര്‍ക്ക് ദുഖമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.  ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് ജോണ്‍ ചാള്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സെപ്റ്റംബര്‍ 20ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിവച്ചിരിക്കുകയാണ്.

“സരവെടി” എന്ന പേരില്‍ താന്‍ എഴുതിയ തിരക്കഥ മോഷ്ടിച്ചെന്നാണ് ജോണ്‍ ആരോപിക്കുന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും തന്റെ തിരക്കഥിലെ തനി പകര്‍പ്പാണെന്നും ജോണ്‍ പറയുന്നു. ഓഗസ്റ്റ് 20നാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 2017 ജനുവരിയില്‍, സംവിധായകന്‍ കെ.വി ആനന്ദിന് താന്‍ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ടെന്നും, എന്നാല്‍ ഇതേപ്പറ്റി പിന്നീട് കെ.വി ആനന്ദിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം കാപ്പാന്റെ ടീസര്‍ എത്തിയപ്പോള്‍ തന്റെ തിരക്കഥയുമായുള്ള സാമ്യം ഞെട്ടിക്കുന്നതായിരുന്നെന്നും ജോണ്‍ ഹര്‍ജിയില്‍ പറയുന്നു.

സിനിമ, ടെലിവിഷന്‍, മീഡിയ, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ 10 വര്‍ഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന ഹര്‍ജിക്കാരന്‍, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിക്കുന്നു.

Read more

എന്നാല്‍ സംവിധായകന്‍ കെ വി ആനന്ദും നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും ഈ ആരോപണങ്ങള്‍ നിഷേധിച്ചു. തിങ്കളാഴ്ച കേസ് വാദം കേട്ട ജസ്റ്റിസ് കൃഷ്ണസ്വാമി അടുത്ത വാദം സെപ്റ്റംബര്‍ നാലിലേക്ക് മാറ്റി.