'കാന്താര' പകര്‍പ്പവകാശ കേസ്: പൃഥ്വിരാജിനെ ഇന്ന് ചോദ്യം ചെയ്യും

‘കാന്താര’ സിനിമയില്‍ ‘വരാഹരൂപം’ എന്ന ഗാനം പകര്‍പ്പവകാശം ലംഘിച്ചാണ് ഉള്‍പ്പെടുത്തിയത് എന്ന കേസില്‍ പൃഥ്വിരാജിനെയും സംഗീത സംവിധായകന്‍ അജനീഷ് ലോക്നാഥിനെയും ഇന്ന് ചോദ്യം ചെയ്യും. പൃഥ്വിരാജ് ഉള്‍പ്പെടെ കാന്താരയുടെ കേരളത്തിലെ വിതരണക്കാരും കേസിലെ പ്രതികളാണ്.

കേസില്‍ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് ഋഷഭ് ഷെട്ടിയെയും നിര്‍മ്മാതാവ് വിജയ് കിരഗന്ദൂരിനെയും ചോദ്യം ചെയ്തത്.

പകര്‍പ്പവകാശം ലംഘിച്ചിട്ടില്ലെന്നും വരാഹരൂപമെന്ന ഗാനം തങ്ങളുടെ സൃഷ്ടിയാണെന്നും തിങ്കളാഴ്ച രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിലും ഇരുവരും അവകാശപ്പെട്ടു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഋഷഭ് ഷെട്ടി ഇക്കാര്യം ആവര്‍ത്തിച്ചു.

പാട്ടിന്റെ രാഗങ്ങളും ഉപയോഗിച്ച ഉപകരണങ്ങളും വ്യത്യസ്തമാണെന്നാണ് കാന്താരയുടെ അണിയറ പ്രവര്‍ത്തകരുടെ വാദം. കപ്പ ടിവിക്ക് വേണ്ടി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം എന്ന ഗാനത്തിന്റെ പകര്‍പ്പാണ് ‘വരാഹരൂപം’ എന്നാണ് കേസ്.

മാതൃഭൂമിക്കാണ് നവരസത്തിന്റെ പകര്‍പ്പവകാശം. മാതൃഭൂമിയുടെ പരാതിയിലാണ് കോഴിക്കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘വരാഹരൂപം’ എന്ന ഗാനം ഉള്‍പ്പെടുത്തി കാന്താര സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി നടപടി സ്റ്റേ ചെയ്തിരുന്നു.