'വരാഹരൂപം' പാട്ടിന് വിലക്കില്ല; അവകാശവാദത്തില്‍ മാതൃഭൂമിക്കും തൈക്കുടം ബ്രിഡ്ജിനും തിരിച്ചടി; ഇടക്കാല ഉത്തരവ് കോടതി റദ്ദാക്കി

സൂപ്പര്‍ ഹിറ്റായ കന്നഡ സിനിമയില്‍ ‘വരാഹരൂപം’ ഗാനം വിലക്കിയ നടപടി കോഴിക്കോട് ജില്ലാ കോടതി റദ്ദാക്കി. സിനിമ നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിനിമയിലെ ‘വരാഹരൂപം’ ഗാനം കോപ്പിയടിയാണെന്ന് വ്യക്തമാക്കി മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജുംമാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഈ ഗാനം സിനിമയിലും ഒടിടിയിലും ആപ്പുകളിലും തിയറ്ററുകളിലും ഉപയോഗിക്കുന്നത് കോടതി വിലക്കിയിരുന്നു.

കോഴിക്കോട് ജില്ലാകോടതിയുടെ ഇടക്കാല ഉത്തരവിനെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഈ ഹര്‍ജി ഹൈക്കോടതി തള്ളി. കീഴ്ക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നിരിക്കെ എന്തിനാണ് ഹൈക്കോടതിയിലേക്ക് നേരിട്ടെത്തിയത് എന്നു മനസ്സിലാകുന്നില്ലെന്ന് അഭിപ്രായപ്പെട്ടാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഹര്‍ജി തള്ളിയത്. തുടര്‍ന്നാണ് അവര്‍ കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചത്.

മാതൃഭൂമിയെയും തൈക്കുടം ബ്രിഡ്ജിനെയുമടക്കം എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി ഫയല്‍ചെയ്തത്. മാതൃഭൂമി മ്യൂസിക്കിന് വേണ്ടിയാണ് തൈക്കുടം ബ്രിഡ്ജ് പാട്ടൊരുക്കിയത്. മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് ഫയല്‍ചെയ്ത സ്യൂട്ടിലായിരുന്നു കോഴിക്കോട് ജില്ലാ കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനുശേഷം മാതൃഭൂമി മ്യൂസിക് പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലും കേസ് ഫയല്‍ചെയ്തിരുന്നു. ഇതില്‍ ‘വരാഹരൂപം’ എന്ന ഗാനം ഉള്‍പ്പെടുത്തി കാന്താര സിനിമ ഒ.ടി.ടി.യില്‍ റിലീസ് ചെയ്യുന്നത് വിലക്കിയിരുന്നു.

കോപ്പിറൈറ്റ് ആക്ടിന്റെ പരിധിയില്‍വരുന്നതിനാല്‍ കോഴിക്കോട് ജില്ലാ കോടതിക്ക് ഹര്‍ജി പരിഗണിക്കാനാകില്ലെന്നതടക്കമുള്ള വാദങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. തൈക്കുടം ബ്രിഡ്ജിന് കേസ് ഫയല്‍ചെയ്യാനാകില്ലെന്ന വാദവും ഉന്നയിച്ചു. തുടര്‍ന്നാണ് വരാഹരൂപം ഗാനം ഉപയോഗിക്കുന്നതിനെതിരെ പാസാക്കിയ ഇടക്കാല ഉത്തരവ് കോടതി റദ്ദാക്കിയത്.