തുടർച്ചയായി പ്രശ്നങ്ങൾ; കാന്താര -1 തിയേറ്ററിലെത്തുമോ?

പ്രതീക്ഷിക്കാത്ത നിരവധി ദാരുണമായ സംഭവങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. തുടക്കം മുതൽ പല തരത്തിലുള്ള പ്രശ്നങ്ങളാണ് സിനിമയെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് രണ്ട് ജീവനുകൾ ഇല്ലാതായതിന്റെ ഞെട്ടലിലാണ് ഏവരും. കാന്താര ചാപ്റ്റർ 1ൽ പ്രധാന വേഷത്തിൽ എത്തുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന വാർത്തയാണ് ഒടുവിലായി എത്തിയിരിക്കുന്നത്. കന്നട സിനിമാരംഗത്ത് പ്രശസ്തിയിലേക്ക് ഉയരവെയായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗം. വിശ്വരൂപ് എന്നും പേരുള്ള നടൻ ടിവി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്ന ഒരു മുഖമായിരുന്നു.

ഒരു വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് രാകേഷിനു ഹൃദയാഘാതം വന്നത്. ഉടൻ ആശുപത്രയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കന്നഡ – തുളു ടെലിവിഷൻ താരം കൂടിയായ നടൻ കോമഡി റിയാലിറ്റിയായ കോമഡി കില്ലാഡികളുവിലെ വിജയി കൂടിയായിരുന്ന രാകേഷ് പിന്നീട് കന്നഡ-തുളു സിനിമകളിൽ സജീവമായി തുടങ്ങുകയായിരുന്നു. ഞായറാഴ്ച കാന്താരയുടെ ഷൂട്ട് പൂർത്തിയാക്കിയ ശേഷമാണ് മെഹന്ദി ചടങ്ങിലേക്ക് രാകേഷ് എത്തിയത്. സിനിമയിൽ രാകേഷ് അഭിനയിക്കേണ്ടിയിരുന്ന ഭാഗങ്ങളുടെ ഷൂട്ട് പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ.

കാന്താരയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് കഴിഞ്ഞ ദിവസമാണ് മുങ്ങി മരിച്ചത്. ഉഡുപ്പി ജില്ലയിലെ കൊല്ലൂരിൽ സഹപ്രവർത്തകരുമായി സൗപർണിക നദിയിൽ കുളിക്കാൻ ഇറങ്ങിയ വൈക്കം സ്വദേശിയായ എം. എഫ്. കപിൽ ആണ് വീണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആളുകൾ ചേർന്ന് യുവാവിനെ ഉടൻ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തെയ്യം കലാകാരൻ കൂടെയായ കപിൽ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കപിലിൻറെ മരണത്തോടനുബന്ധിച്ച് സിനിമയുടെ ഷൂട്ട് താൽക്കാലികമായി നിർത്തി വച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ സിനിമയുടെ ഭാഗമായ രണ്ടു പേർ മരണമടഞ്ഞതിൽ ദുരൂഹത ഉയരുകയാണ്.

ഇത് ആദ്യമായല്ല കാന്താര ചാപ്റ്റർ 1ന്റെ ചിത്രീകരണത്തിന് തടസങ്ങൾ നേരിടേണ്ടി വരുന്നത്. കഴിഞ്ഞ വർഷം മുദൂരിൽ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽ പെട്ടത്. 20 ഓളം പേരാണ് അന്ന് ആ ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. മാത്രമല്ല, മോശം കാലാവസ്ഥയെ തുടർന്ന് സിനിമയ്ക്ക് വേണ്ടി നിർമിച്ച വലുതും ചെലവേറിയതുമായ സെറ്റ് തകർന്നതും വാർത്തകളിൽ നിറഞ്ഞിരുന്നു.

നേരത്തെ, കാന്താര ചാപ്റ്റർ 1 ചിത്രീകരണത്തിനെതിരെ പരാതിയുമായി പ്രദേശവാസികൾ രംഗത്ത് വന്നിരുന്നു. അനുമതിയില്ലാതെ കാട്ടിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന് ഗ്രാമത്തിലുള്ളവർ സിനിമാ സംഘത്തെ അന്ന് നേരിട്ടു. ഇത് പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. പ്രശ്നത്തിൽ പരിസ്ഥിതി സംഘടനകൾ ഇടപെടുകയും വനംവകുപ്പ് കേസ് എടുക്കുകയും ചെയ്തു. ബസ് മറിഞ്ഞ് അപകടത്തിൽപെട്ടതും സെറ്റ് തകർന്നു വീണതും മരണവും എല്ലാം ചേർത്ത് വായിക്കുമ്പോൾ കാന്താരയ്ക്ക് അത്ര നല്ല കാലമല്ല എന്നാണ് മനസിലാക്കാനാകുന്നത്.

അതേസമയം, ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച ‘കാന്താര’ യുടെ പ്രീക്വെലായ കാന്താര ചാപ്റ്റർ 1-നായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരുടെ കാത്തിരിപ്പ്. ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച സിനിമയാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. കന്നടയിൽ നിന്നും വീണ്ടുമൊരു വിസ്മയം എത്തുമെന്നാണ് പ്രതീക്ഷ. 16 കോടി ബഡ്ജറ്റിൽ ഒരുക്കിയ ആദ്യ സിനിമ ലോകമെമ്പാടുമായി 400 കോടി രൂപ കളക്ഷൻ നേടി കളക്ഷൻ നേടിയിരുന്നു. ഈ സിനിമ എത്തുമ്പോൾ അതിന് മുകളിൽ കളക്ഷൻ നേടുമെന്ന വിശ്വാസത്തിലാണ് സിനിമാപ്രേമികൾ.