ബോക്‌സോഫീസില്‍ പൊട്ടിപ്പൊളിഞ്ഞ് തലൈവി; ആറ് കോടി റീ ഫണ്ട് ആവശ്യപ്പെട്ട് സീ സ്റ്റുഡിയോസ്, ഇനി നിയമയുദ്ധം

ജയലളിതയുടെ ജീവിതം പറഞ്ഞ ചിത്രമാണ് കങ്കണ റണാവത്തിന്റെ തലൈവി, ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ സിനിമ. ജയലളിതയായി വേഷമിട്ട കങ്കണയ്ക്ക് പ്രേക്ഷകരില്‍ നിന്ന് വളരെയധികം അഭിനന്ദനങ്ങള്‍ ലഭിച്ചെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ആ സിനിമയ്ക്ക് കഴിഞ്ഞില്ല. ഇപ്പോഴിതാ സിനിമയുടെ വിതരണം നിര്‍വ്വഹിച്ച സീ സ്റ്റുഡിയോസ് റീ ഫണ്ട് ആവശ്യപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് -19 നിയന്ത്രണത്തിന്റെ സമയത്താണ്  സിനിമ ബിഗ് സ്‌ക്രീനുകളില്‍ പ്രീമിയര്‍ ചെയ്തത്. നിര്‍മ്മാതാക്കള്‍ പെട്ടെന്ന് തന്നെ ഈ സിനിമ ഡിജിറ്റലിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.  റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍, ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമായി ഇത് മള്‍ട്ടിപ്ലക്‌സുകള്‍ സിനിമ ബഹിഷ്‌കരിക്കുന്നതിന് കാരണമായി. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഏകദേശം 5.75 കോടി നേടി.

ബോളിവുഡ് ഹംഗാമയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കങ്കണ റണാവത്ത് അഭിനയിച്ച തലൈവിയുടെ ലോകമെമ്പാടുമുള്ള വിതരണക്കാരായ സീ സ്റ്റുഡിയോസ് റീഫണ്ട് ആവശ്യപ്പെടുകയും അതിന് പിന്നാലെ ് പരാതി നല്‍കാന്‍ IMPPA (ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍) യെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ ദയനീയമായി തകര്‍ന്നതിന് ശേഷം, മുന്‍കൂര്‍ തുകയില്‍ നഷ്ടം നേരിട്ടതിനാല്‍ അവര്‍ നിര്‍മ്മാതാക്കളായ വിബ്രി മോഷന്‍ പിക്ചേഴ്സിനോട് ആറ് കോടി രൂപ റീഫണ്ട് ആവശ്യപ്പെട്ടിരുന്നു.

ഇതു സംബന്ധിച്ച് സീസ്റ്റുഡിയോ സീ വിബ്രി മോഷന്‍ പിക്‌ചേഴ്‌സിന് കത്തുകള്‍ അയച്ചിരുന്നു, പ്രത്യക്ഷത്തില്‍, അവര്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല, ഇതിന് പിന്നാലെയാണ് IMPPA യില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്. തങ്ങളുടെ പണം തിരികെ ലഭിക്കാന്‍ കോടതിയെ സമീപിക്കാനും സീ സ്റ്റുഡിയോസ് ശ്രമിക്കുന്നുണ്ട്.