നിര്‍മ്മാതാവിന്റെ ആവശ്യം നിഷേധിച്ചപ്പോള്‍ എട്ട്‌ മാസത്തോളം വീട്ടില്‍ ഇരിക്കേണ്ടി വന്നു: കല്‍ക്കി കൊച്ചലിന്‍

ബോളിവുഡില്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നുപറഞ്ഞ് നടി കല്‍ക്കി കൊച്ചലിന്‍. ഓഡിഷന് ചെന്നപ്പോള്‍ ഒരു നിര്‍മ്മാതാവിനോട് ഡേറ്റിംഗിന് താത്പര്യമില്ലെന്ന് പറഞ്ഞതോടെ ഏഴെട്ട് മാസം സിനിമയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കല്‍ക്കി വെളിപ്പെടുത്തിയിരിക്കുന്നത്.

അനുരാഗ് കശ്യപ് ഒരുക്കിയ “ദേവ് ഡി” എന്ന ചിത്രത്തിലൂടെയാണ് കല്‍ക്കി ബോളിവുഡിലേക്കെത്തുന്നത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു ദേവ് ഡി. സിനിമ റിലീസ് ചെയ്തതോടെ ബോളിവുഡില്‍ അഭിനയിക്കാന്‍ റഷ്യന്‍ കോള്‍ ഗേള്‍സിനെ കൊണ്ടു വരുന്നുവെന്നായിരുന്നു ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത എന്ന് കല്‍ക്കി നേരത്തെ വ്യക്തമാക്കിരുന്നു.

ഇത്തരം വാര്‍ത്തകള്‍ തന്നെ ആദ്യകാലത്ത് അസ്വസ്ഥയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ തൊലിക്കട്ടി കൂടിയെന്നും കല്‍ക്കി പറയുന്നു. തന്റെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് കല്‍ക്കിയും കാമുകന്‍ ഗയ് ഹെര്‍ഷ്ബെര്‍ഗും. വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായതില്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.