കാണെക്കാണെ 'അവിഹിത' ബന്ധങ്ങളെ നോര്‍മലൈസ് ചെയ്യുന്നുണ്ടോ? ഉത്തരം ഇതാണ്: എന്‍.എസ് മാധവന്‍

സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്ത സെപ്റ്റംബര്‍ 17ന് ആണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്. സിനിമ കൈകാര്യം ചെയ്ത വിഷയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.

”കാണെക്കാണെ ‘അവിഹിത’ ബന്ധങ്ങളെ നോര്‍മലൈസ് ചെയ്യുന്നുണ്ടോ? ഉത്തരമിതാണ് അത് സങ്കീര്‍ണമാണ്” എന്നാണ് എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്. ചിത്രത്തിലെ നായകന്‍ അലന്‍ ഭാര്യ ഷെറിന്റെ മരണശേഷം കാമുകിയായ സ്നേഹയെ വിവാഹം ചെയ്യുന്നതും ഇതിനോട് ഷെറിന്റെ പിതാവ് പോളിന്റെ പ്രതികരണവുമാണ് സിനിമ പറയുന്നത്.

ഉയരെയ്ക്ക് ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് കാണെക്കാണെ. ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ടി.ആര്‍ ഷംസുദ്ദീനാണ്. കാണെക്കാണെ എന്ന പുതിയ ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം എല്ലാവരും ഏറ്റെടുത്തിരുന്നു.

കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമെന്ന രീതിയിലാണ് കാണെക്കാണെ പ്രദര്‍ശനത്തിന് എത്തിയത്. അവിഹിതം എന്ന ചില മോശം പദപ്രയോഗങ്ങള്‍ക്കപ്പുറം ആ ഒരു ബന്ധത്തിന് രണ്ട് മനുഷ്യര്‍ തമ്മിലുള്ള മാനസിക അടുപ്പത്തെ കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.