ജൂറി ചെയർമാന്റെ അസൗകര്യം; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം.

അതേസമയം 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാനിരിക്കെ മികച്ച നടനുള്ള ചർച്ചകൾ സജീവമാണ്. ഇത്തവണ കടുത്ത മത്സരമാണുള്ളത്. മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവൻ എന്നിവരാണ് സാധ്യത പട്ടികയിലുള്ള പ്രധാനികൾ. എങ്കിലും കട്ടക്ക് നിൽക്കുന്നത് മമ്മൂട്ടിയും ആസിഫ് അലിയുമാണെന്ന് തന്നെ പറയാം. 2024 ൽ പുറത്തിറങ്ങിയ ഇരുവരുടെയും ചിത്രങ്ങളിലെ അഭിനയം തന്നെയാണ് ഇതിന്റെ പ്രധാന കാരണവും. ഗംഭീര പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. ‘ഭ്രമയുഗ’ത്തിലെ കൊടുമണ്‍ പോറ്റി, മമ്മൂട്ടിക്ക് വീണ്ടുമൊരു സംസ്ഥാന പുരസ്‌കാരം നേടിക്കൊടുക്കുമോ എന്നാണ് പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത്. അതുപോലെ തന്നെ കഴിഞ്ഞ വർഷം ചെയ്‌ത എല്ലാ സിനിമകളിലും ഒന്നിനൊന്ന് വ്യത്യസ്‌ത പ്രകടനം കാഴ്‌ചവെച്ച ആസിഫും അവാർഡിന് അർഹനാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ‘ലെവല്‍ ക്രോസ്’, ‘കിഷ്‌കിന്ധാകാണ്ഡം’, ‘രേഖാചിത്രം’ എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെ ആസിഫ് അലി മമ്മൂട്ടിക്ക് മുന്നില്‍ കടുത്ത മത്സരം കാഴ്ചവയ്ക്കുന്നുണ്ട്.

ഇനിയുള്ളത് ‘കിഷ്‌കിന്ധാകാണ്ഡ’ത്തിലെ വിമുക്തഭടന്‍ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്‍, ‘ആവേശ’ത്തിലെ രങ്കണ്ണനായി വന്ന ഫഹദ് ഫാസില്‍, ‘എആര്‍എ’മ്മില്‍ ട്രിപ്പിള്‍ റോളിലെത്തിയ ടൊവിനോ തോമസ് എന്നിവരാണ്. ഇവരെയും ജൂറി പരിഗണിക്കുന്നുണ്ട്. അതേസമയം മികച്ച നടിക്കുള്ള മത്സരത്തില്‍ കനി കുസൃതി, ദിവ്യപ്രഭ, അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി, ഷംല ഹംസ, നസ്രിയ നസീം എന്നിവരാണുള്ളത്.

തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിക്ക് മുന്നില്‍ 128 സിനിമകളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് ശേഷം മുപ്പതുശതമാനം ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണയിലുള്ളത്. മഞ്ഞുമ്മല്‍ ബോയ്‌സ്, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, പ്രേമലു, മാര്‍ക്കോ, ഫെമിനിച്ചി ഫാത്തിമ, എആര്‍എം, ബറോസ് എന്നീ സിനിമകളും ജൂറിക്ക് മുന്നിലുണ്ട്. നവംബര്‍ ഒന്നിനോ രണ്ടിനോ പുരസ്‌കാരം പ്രഖ്യാപിക്കും. എന്തൊക്കെയായാലും ഇത്തവണ ആരൊക്കെയാകും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അർഹരാവുക ഏതായിരിക്കും മികച്ച ചിത്രം എന്നൊക്കെ അറിയാനുള്ള ആവേശത്തിലാണ് സിനിമ പ്രേമികൾ.

Read more