'ഹേഡിന്റെ പണം വേണ്ട, അതായിരുന്നില്ല ലക്ഷ്യം'; വിശദീകരണവുമായി ജോണി ഡെപ്പിന്റെ അഭിഭാഷകർ

ആംബർ ഹേഡിന് എതിരെയുള്ള മാനനഷ്ടക്കേസ് പണത്തിന് വേണ്ടിയായിരുന്നില്ലെന്ന് മുൻ ഭർത്താവ് ജോണി ഡെപ്പിന്റെ അഭിഭാഷകരായ കാമിൽ വാക്‌സസും ബെഞ്ചമിൻ ച്യൂവും. കേസ് വിജയിച്ച് ഒരാഴ്ച്ചയ്ക്കു ശേഷമാണ് വിശദീകരണവുമായി അഭിഭാഷകർ രംഗത്തെത്തിയിരിക്കുന്നത്. ഹേഡിന്റെ പണം തങ്ങളുടെ കക്ഷിക്ക് വേണ്ടെന്നും നഷ്ടപ്പെട്ട സൽപ്പേര് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും അഭിഭാഷകർ പറഞ്ഞു.

ഗുഡ് മോർണിങ് അമേരിക്ക എന്ന പരിപാടിയിലായിരുന്നു പ്രതികരണം.’ഞങ്ങളും കക്ഷിയുമായുള്ള ചർച്ചകൾ വെളിപ്പെടുത്താൻ കഴിയില്ല. ഡെപ്പ് സാക്ഷ്യപ്പെടുത്തിയതുപോലെ ഇതൊരിക്കലും പണത്തിന് വേണ്ടിയായിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ നഷ്ടമായ സൽപ്പേര് തിരിച്ചെടുക്കുന്നതിന് വേണ്ടിയായിരുന്നു. ഡെപ്പിന് അതിന് സാധിച്ചുവെന്ന് അവർ പറഞ്ഞു’.

ആറ് ആഴ്ചത്തെ സാക്ഷി വിസ്താരത്തിനൊടുവിൽ അടുത്തിടെയാണ് മാനനഷ്ടക്കേസിൽ ഹേഡിന് എതിരെ വിധി വന്നത്. ജൂൺ ഒന്നിന് ജൂറി ജോണിക്ക് നഷ്ടപരിഹാരമായി 10 മില്യൺ ഡോളറും ശിക്ഷാ നഷ്ടപരിഹാരമായി 5 മില്യൺ ഡോളറുമാണ് വിധിച്ചത്.. ആംബർ ഹേർഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വിധി. എന്നാൽ ഇത്രയും തുക നൽകാൻ ഹേഡിന് കഴിയില്ലെന്ന് നടിയുടെ അഭിഭാഷക എലേൻ ബ്രെഡെകോഫ് അറിയിച്ചിരുന്നു.

Read more

ഇത് സംബന്ധിച്ച് മേൽ കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2018 ൽ ‘ദ് വാഷിങ്ടൻ പോസ്റ്റിൽ’, താനൊരു ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബർ ഹേഡ് എഴുതിയിരുന്നു.  ഭാര്യയുടെ ആ പരാമർശത്തോടെ ‘പൈറേറ്റ്‌സ് ഓഫ് ദ് കരീബിയൻ’ സിനിമാ പരമ്പരയിൽനിന്ന് തന്നെ പുറത്താക്കിയതായി ഡെപ്പ് ആരോപിക്കുകയും, തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബർ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.