'എന്തിനാ ചേട്ടന്മാരെ കുറച്ചു പേരുടെ ഈ അദ്ധ്വാനത്തെ ഇങ്ങനെ ഡീഗ്രേഡ് ചെയ്തു നശിപ്പിക്കുന്നത് ?'' മൈ സാന്റയുടെ തിരക്കഥാകൃത്ത് ചോദിക്കുന്നു

ദിലീപ് നായകനായെത്തിയ മൈ സാന്റയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുന്ന ഈ ഫാമിലി ചിത്രത്തിനെ ഇപ്പോള്‍ ബുക് മൈ ഷോ വഴി ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുകയാണ് ചിലര്‍ എന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് ഈ ചിത്രത്തിന്റെ രചയിതാവ് ആയ ജെമിന്‍ സിറിയക്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരം,
ഇന്നലെ റീലീസ് ആയ മൈ സാന്റ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആണ് ഞാന്‍…. ഈ സിനിമക്ക് ഇപ്പോള്‍ ബുക്ക് മൈ ഷോ യില്‍ നടന്നുകൊണ്ടിരിക്കുന്ന ഡീഗ്രേഡിംഗ് അതിക്രമമാണ്. ഞങ്ങളുടെ ഈ കൊച്ചുസിനിമ മഹത്തരമാണെന്നോ അല്ലെങ്കില്‍ ഈ ക്രിസ്മസ് സീസണിലെ ഏറ്റവും നല്ല സിനിമ ആണെന്നോ ഒന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല. യുട്യൂബിലെ റിവ്യൂസ് ഒന്ന് ചെക്ക് ചെയ്താല്‍ മനസ്സിലാവുന്ന കാര്യമാണ് ഈ സിനിമ കുട്ടികള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു സിനിമ ആണെന്ന സത്യം. ഇന്ന് രാവിലെ വരെ ബുക്ക് മൈ ഷോവില്‍ 86,85 റേറ്റിംഗ് ഉണ്ടായിരുന്ന സിനിമ ഒറ്റ അടിക്കാണ് 73 ലേക്ക് കൂപ്പു കുത്തിയത്. ഇത് മനഃപൂര്‍വം ഈ സിനിമയെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ ആണെന്ന് വ്യക്തവുമാണ്. ഒരു പത്ര പരസ്യമോ പ്രോപ്പര്‍ ആയ അറിയിപ്പോ ഇല്ലാതെ റിലീസ് ആയ ഈ സിനിമ ഇതുവരെ മോശമല്ലാത്ത അഭിപ്രായമാണ് നേടിയെടുത്തത്. എന്തിനാ ചേട്ടന്മാരെ കുറച്ചു പേരുടെ ഈ അദ്ധ്വാനത്തെ ഇങ്ങനെ ഡീഗ്രേഡ് ചെയ്തു നശിപ്പിക്കുന്നത്? ഈ രണ്ടര മണിക്കൂര്‍ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങളുടെ അദ്ധ്വാനത്തിന്റെ വിലയെങ്കിലും നിങ്ങള്‍ മനസിലാക്കേണ്ടതല്ലേ. ഒരു കുഞ്ഞിനെ ലാളിച്ചു വളര്‍ത്തി വലുതാക്കുന്ന പോലെയാണ് ഒരു തിരക്കഥാകൃത്ത് അവന്റെ മനസ്സിലെ കഥയെ വളര്‍ത്തുന്നത്. ഊണിലും ഉറക്കത്തിലും നടപ്പിലും ഇരുപ്പിലും വരെ അവന്റെ മനസ്സില്‍ അവന്റെ സിനിമ ആയിരിക്കും. ഉണ്ണാതെ, ഉറങ്ങാതെ പല വാതിലുകളും മുട്ടി, പലരുടെയും ഓഫീസിന്റെ പടികള്‍ കയറി ഇറങ്ങി വെയിലെന്നോ മഴയെന്നോ ഇല്ലാതെ അലഞ്ഞു തിരിഞ്ഞാണ് ഒടുക്കം ഒരു സംവിധായകന്റെ അടുത്തേക്ക് അവന്‍ എത്തുന്നത്. അപ്പോളേക്കും വര്‍ഷങ്ങള്‍ പലതും കടന്നു പോയിട്ടുണ്ടാവാം. ആ വര്‍ഷങ്ങളുടെ കൂടെ അവനു പ്രിയപ്പെട്ടത് പലതും നഷ്ടപ്പെട്ടിട്ടും ഉണ്ടാവാം.

തന്റെ കുഞ്ഞിനെ സംവിധായകന് കൈമാറിയാല്‍ പിന്നെ അയാളുടെ അദ്ധ്വാനമാണ്. ഒരു പ്രൊജക്റ്റ് ഉണ്ടാക്കിയെടുക്കുക എന്നത് നിസ്സാരമായ ഒരു കാര്യമല്ല. അഭിനേതാക്കളോട് കഥ പറഞ്ഞ് അവരുടെ ഡേറ്റ് വാങ്ങി പണം മുടക്കാനുള്ള നിര്‍മാതാക്കളെ കണ്ടെത്തി, രാവും പകലുമില്ലാത്ത ഓട്ടപ്പാച്ചിലിനൊടുവിലാണ് അയാള്‍ ആ സിനിമ പൂര്‍ത്തിയാക്കുന്നത്.

ബജറ്റിന്റെ ഏറ്റക്കുറച്ചിലിനിടയില്‍ മാര്‍വാടികളുടെ മുന്നില്‍ തല വെച്ച് പോകുന്ന പ്രൊഡ്യൂസര്മാരുമുണ്ട്, തങ്ങളുടെ കിടപ്പാടം വരെ മാര്‍വാടിക്ക് മുന്നില്‍ പണയം വെയ്ക്കുമ്പോള്‍ അവര്‍ ആഗ്രഹിക്കുന്നതും നല്ലൊരു സിനിമയുടെ പൂര്‍ത്തീകരണമാണ്. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി ഒരു സിനിമ സംവിധായകന്‍ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ ആ ക്യാമറക്കു പിന്നില്‍ നിങ്ങള്‍ക്ക് അറിയാത്ത മറ്റു പല ജീവിതങ്ങളുമുണ്ട്.

ഞങ്ങളുടെ ഈ അദ്ധ്വാനത്തെ നിങ്ങള്‍ ഒരു വിലയുമില്ലാതെ ഇങ്ങനെ നശിപ്പിച്ചു കളയുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ ഭാഗത്തു നിന്ന് കൂടി ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. എല്ലാ അദ്ധ്വാനങ്ങള്‍ക്കു പിന്നിലും ഓരോ സ്വപ്നങ്ങളുമുണ്ട്. ഞങ്ങളുടെ സ്വപ്നമായ സിനിമയെ ഒരു ദയാദാക്ഷിണ്യവുമില്ലാതെ നിങ്ങള്‍ നശിപ്പിക്കുമ്പോള്‍ ഇരുത്താവുന്നത് നിങ്ങളെ പോലെ തന്നെ നിങ്ങളുടെ ഇടയില്‍ ജീവിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ ഞങ്ങളുടെ ജീവിതം തന്നെയാണ്. ദയവു ചെയ്ത് മറ്റുള്ളവരുടെ കണ്ണീരാവരുത് നിങ്ങളുടെ സന്തോഷം. നല്ലത് ചിന്തിക്കുക, നല്ലത് പ്രവര്‍ത്തിക്കുക. നിങ്ങളും കാണുക മൈ സാന്റ എന്ന ഈ കൊച്ചു സിനിമ. “”നിങ്ങളുടെ മനസിലും മുഴങ്ങട്ടെ സന്തോഷത്തിന്റെ ജിംഗില്‍ ബെല്‍സ്.”