സിനിമ സ്‌റ്റൈലില്‍ സിഗരറ്റ് വലിച്ച് ചെന്നൈയെ സ്തംഭിപ്പിച്ച സ്റ്റൈല്‍മന്നന്‍, മണിരത്‌നത്തിന്റെ വസതിയിലെ ബോംബാക്രമണത്തോടെ രൂക്ഷമായ ജയലളിത- രജനി കൊമ്പുകോര്‍ക്കല്‍

രജനികാന്തും ജയലളിതയും തമ്മിലുള്ള പ്രശ്നങ്ങള്‍ എന്നും തമിഴകത്തെ ചൂടന്‍ ചര്‍ച്ചാവിഷയമാണ്. രജനിയുടെ താരജീവിതം ആരംഭിക്കുന്ന കാലത്താണ് ജയലളിത സിനിമയില്‍ നിന്നും പതിയെ പിന്മാറുന്നത്. ആ കാലം മുതല്‍ക്കു തന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. സംവിധായകന്‍ മണിരത്‌നത്തിന്റെ ബോംബെയിലെ വസതിയിലെ ബോംബാക്രമണത്തോടെ അത് മൂര്‍ദ്ധന്യാവസ്ഥയിലെത്തുകയായിരുന്നു.

രജനിയുടെ രണ്ട് സൂപ്പര്‍ ഹിറ്റുകളായി മാറിയ സിനിമകള്‍ ജയലളിത നിരസിച്ചിരുന്നു. ജയലളിതയുടെ തിരഞ്ഞെടുപ്പിലെ പരാജയത്തിന് താനും ഒരു കാരണമായിട്ടുണ്ടെന്ന് രജനി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. 2016 ലായിരുന്നു ജയലളിത മരിക്കുന്നത്. പിന്നീട് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നുവെങ്കിലും ആ ലക്ഷ്യം പതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങാനായിരുന്നു രജനിയുടെ യോഗം.

രജനീകാന്തിന്റെ ജീവിതകഥയിലാണ് ഈ സംഭവം വിവരിക്കുന്നത്. ഒരു ദിവസം രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ രജനിയുടെ കാറിനെ പൊലീസുകാരന്‍ തടയുകയായിരുന്നു. വലിയൊരു ട്രാഫിക് ബ്ലോക്ക് അവിടെ ഉടലെടുത്തിരുന്നു. രജനിയുടെ കാറിന്റെ അരികിലെത്തി ഒരു മുതിര്‍ന്ന പൊലീസുകാരന്‍ ക്ഷമ ചോദിച്ചു കൊണ്ട് കാര്യം പറയുകയായിരുന്നു. മുഖ്യമന്ത്രിയുടെ, ജയലളിതയുടെ, കാറും അകമ്പടി വാഹനങ്ങളും കടന്നു പോകാതെ ട്രാഫിക് ബ്ലോക്ക് മാറ്റാന്‍ പറ്റില്ലെന്നായിരുന്നു പൊലീസുകാരന്‍ അറിയിച്ചത്. അതെപ്പോഴാണ് സംഭവിക്കുക എന്ന് രജനികാന്ത് ചോദിച്ചു. അരമണിക്കൂറെങ്കിലും കഴിയുമെന്നായിരുന്നു ഇതിന് പൊലീസുകാരന്റെ മറുപടി.

Read more

അതുവരേയ്ക്കും കാറുകളെ പോകാന്‍ അനുവദിക്കണമെന്നായി രജനികാന്ത്. പറ്റില്ല, തനിക്ക് കിട്ടിയ ഓര്‍ഡര്‍ ഇതാണെന്നായിരുന്നു പൊലീസുകാരന്റെ മറുപടി. നിങ്ങള്‍ എന്നെ മനഃപൂര്‍വ്വം തടയുകയാണോ എന്ന് രജനികാന്ത് ചോദിച്ചപ്പോല്‍ പൊലീസുകാരന്റെ മറുപടി മൗനമായിരുന്നു. പെട്ടെന്ന് രജനികാന്ത് തന്റെ കാറില്‍ നിന്നും പുറത്തിറങ്ങി. പോക്കറ്റില്‍ നിന്നും ഒരു പാക്കറ്റ് 555 സിഗരറ്റ് എടുത്തു. അതില്‍ നിന്നും ഒരു സിഗരറ്റ് എടുത്ത രജനികാന്ത് അടുത്തു നിന്നിരുന്നൊരു പോസ്റ്റില്‍ ചാരി നിന്നു കൊണ്ട് സിനിമാസ്റ്റൈലില്‍ ആ സിഗരറ്റിന് തീ കൊടുത്തു. തങ്ങളുടെ സൂപ്പര്‍ താരത്തെ ഇങ്ങനെ അപ്രതീക്ഷിതമായി റോഡില്‍ കണ്ടതും ജനം തടിച്ചു കൂടി. ആള്‍ക്കൂട്ടം കണ്ടതും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ രജനിയുടെ അടുക്കലേക്ക് ഓടിയെത്തി. ഞാന്‍ അവരുടെ കാര്‍ പോകുന്നതും കാത്തു നില്‍ക്കുകയാണ്. കാത്തു നില്‍ക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല എന്നായിരുന്നു രജനിയുടെ മറുപടി.