ഇതെങ്ങനെയാണ് ഭീഷണിയാവുന്നത്? കങ്കണയോട് കോടതി; ജാവേദ് അക്തര്‍ കേസില്‍ നടിക്ക് വീണ്ടും തിരിച്ചടി

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണാവത്തിന് വീണ്ടും തിരിച്ചടി. നിലവില്‍ കേസിന്റെ വാദം അന്ധേരി മെട്രോപോളിറ്റന്‍ കോടതിയിലാണ് നടക്കുന്നത്. ജുഡീഷ്യറി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കാണിച്ച് കങ്കണ മുംബൈ മെട്രോപോളിറ്റന്‍ കോടതില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയും തള്ളിയിരിക്കുകയാണിപ്പോള്‍.

അന്ധേരി കോടതി സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പൂര്‍ണമായും നിയമസംവിധാനങ്ങളോട് നീതിപുലര്‍ത്തുന്നതാണെന്നും കങ്കണയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും- അഡീഷണല്‍ ചീഫ് എസ്.ടി ഡാന്റെ പറഞ്ഞു.

സമന്‍സില്‍ ഹാജരാകാതെ ഇരുന്നപ്പോള്‍ വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി ഭീഷണിപ്പെടുത്തിയെന്നുമാണ് കങ്കണയുടെ വാദം. ഹാജരാകാതെ ഇരുന്നാല്‍ വാറന്റ് പുറപ്പെടുവിക്കുക എന്നത് സ്വാഭാവികമായ നടപടിയാണെന്നും ഇതെങ്ങനെയാണ് ഭീഷണിയാവുക എന്നും കോടതി ചോദിച്ചു.

2020 ലാണ് ജാവേദ് അക്തര്‍ കങ്കണയ്‌ക്കെതിരേ പരാതി നല്‍കിയത്. ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
അന്ധേരി മജിസ്‌ട്രേറ്റ് കോടതി കേസില്‍ നടപടികള്‍ ആരംഭിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കോടതിയിലെത്തി കങ്കണ ജാമ്യം നേടുകയും ചെയ്തു.