അവര്‍ സിനിമ കണ്ടില്ലെങ്കില്‍ നമുക്കെന്ത് നഷ്ടം? രാജ്യസുരക്ഷയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം; പാകിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചതിനെക്കുറിച്ച് അശോക് പണ്ഡിറ്റ്

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ ശക്തമായ നിലപാട് തുടരുകയാണ് പാകിസ്ഥാന്‍. അതിന്റെ ഭാഗമായി ബോളിവുഡ് സിനിമകള്‍ക്കും ഇന്ത്യന്‍ കലാ സാംസ്‌കാരിക പരിപാടികള്‍ക്കും പാകിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് പാക് പ്രധാനമന്ത്രിയുടെ അസിസ്റ്റന്റ് ഫിര്‍ദൗസ് ആഷിഖ് അവാന്‍ വ്യക്തമാക്കി.

ഇപ്പോഴിതാ പാകിസ്ഥാന്റെ ഈ തീരുമാനത്തില്‍ നിലപാട് അറിയിച്ചിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകനും വെസ്‌റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസിന്റെ ചീഫ് അഡൈ്വസറുമായ അശോക് പണ്ഡിറ്റ്. പാകിസ്ഥാനികള്‍ നമ്മുടെ സിനിമ കാണുന്നതോ കാണാത്തതോ അല്ല നമ്മുടെ പ്രധാന വിഷയം. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ തന്നെയാണ്. അതാണ് പ്രഥവവും പ്രധാനപ്പെട്ടതും. സിനിമ റിലീസ് ചെയ്യപ്പെടുന്നോ ഇല്ലയോ എന്നത് ഇതുമായി തട്ടിച്ച് നോക്കുമ്പോള്‍ തികച്ചും അപ്രധാനമായ കാര്യം തന്നെയാണ്.

പിന്നെ മറ്റൊരു കാര്യം നമ്മുടെ ഫിലിം വ്യവസായം വളരെ വിശാലമാണ്. ബിസിനസ്സ് പരമായി നോക്കിയാല്‍ അത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ല. നമ്മുടെ രാജ്യത്തിനുള്ളില്‍ തന്നെ അത് മാനേജ് ചെയ്യും. അശോക് പണ്ഡിറ്റ് വ്യക്തമാക്കി.