സുവര്‍ണ്ണചകോരം 'ജല്ലിക്കട്ട്' നേടുമോ? രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം

24-ാമത് കേരള രാജ്യാന്തര ചലചിത്ര മേളക്ക് ഇന്ന് സമാപനം. വൈകുന്നേരം നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനത്തോടു കൂടിയാണ് ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. അവസാന ദിവസമായ ഇന്ന് 27 ചിത്രങ്ങളാണ് പ്രേക്ഷകരിലെത്തുന്നത്.

വൈകുന്നേരം അഞ്ചരക്കാണ് സമാപന ചടങ്ങുകള്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയാകും. അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തില്‍ സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

എട്ട് രാപ്പകലുകള്‍ നീണ്ട ലോകസിനിമാ കാഴ്ചകള്‍ക്കാണ് തലസ്ഥാനം വേദിയായത്. 73 രാജ്യങ്ങളില്‍ നിന്നായി 186 ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തി. മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. “വൃത്താകൃതിയിലുള്ള ചതുര”വും “ജല്ലിക്കട്ടു”മാണ് മലയാളത്തിന്റെ പ്രതീക്ഷകള്‍.