അങ്ങനെ സംഭവിച്ചാല്‍ താരങ്ങളെയും അവരുടെ നിര്‍മ്മാണ കമ്പനിയുടെ സിനിമകളെയും വിലക്കും; ഫിയോക് എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിര്‍ണായക തീരുമാനം

ഫിയോകിന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിര്‍ണായക തീരുമാനം. തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമ 52 ദിവസത്തിന് ശേഷം ഒടിടിയില്‍ നല്‍കാവു എന്ന് കാണിച്ച് ഫിലിം ചേമ്പറിന് കത്ത് നല്‍കാനാണ് തീരുമാനമായിരിക്കുന്നത്. നിലവില്‍ 46 ദിവസത്തിന് ശേഷമാണ് ഒടിടിയില്‍ സിനിമ നല്‍കാന്‍ ഫിലിം ചേമ്പര്‍ അനുമതി നല്‍കിയിരുന്നത്.

സംഘടനയുടെ തീരുമാനം മറികടന്നാല്‍ താരങ്ങളുടെ സിനിമയും, ഇവരുടെ കമ്പനികളുടെ സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന നിര്‍ണായക നീക്കമാണ് ഇപ്പോള്‍ സംഘടന എടുത്തിരിക്കുന്നത്. മുന്‍പ് ദുല്‍ഖര്‍ സല്‍മാനും ‘സല്യൂട്ട്’ ചിത്രത്തിനും നേരെ ഒരു വിലക്ക് വന്നിരുന്നു. എന്നാല്‍ ഇത് പിന്നീട് ചര്‍ച്ച ചെയ്തു പരിഹരിച്ചിരുന്നു. സമാനമായാണ് ഇപ്പോള്‍ 46 ദിവസത്തിന് ശേഷമാണ് ഒടിടിയില്‍ സിനിമ നല്‍കാനുള്ള തീരുമാനവും എടുത്തിരിക്കുന്നത്.

നിലവില്‍ 30 ദിവസത്തിന് ശേഷം ഒടിടിയ്ക്ക് നല്‍കിയിരിക്കുന്ന സിനിമകളുടെ എഗ്രിമെന്റ് ഉള്‍പ്പെടെ ഫിയോക്കിന്റെ ചേമ്പറില്‍ ഉണ്ട്. ഈ ചിത്രങ്ങള്‍ ഒഴികെ ഇനി വരുന്ന സിനിമകള്‍ ആ നിലയിലേക്ക് പോകാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് സംഘടന എടുത്തിരിക്കുന്നത്.

തിയേറ്ററില്‍ നിന്നുള്ള ഷെയറിന്റെ കാര്യത്തിലും തീരുമാനം എടുത്തു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ 60 ശതമാനം ഷെയര്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കും. ഇതിന്റെ ബാക്കിയാണ് തിയേറ്റര്‍ ഉടമകള്‍ക്ക് ലഭിക്കുക.