സെൻസർ ബോർഡ് പൂട്ടിട്ട നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രം ‘ഹാൽ’ കാണാൻ ഹൈക്കോടതി. ശനിയാഴ്ച വൈകിട്ട് ഹൈക്കോടതി സിനിമ കാണും. 7 മണിക്ക് ജസ്റ്റിസ് വി ജി അരുൺ ചിത്രം കാണാൻ എത്തും. കക്ഷിച്ചേർന്ന കത്തോലിക്ക കോൺഗ്രസ് പ്രതിനിധിയും ചിത്രം കാണാനെത്തും. അതേസമയം എവിടെവെച്ചാണ് ചിത്രം കാണുന്നതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
സിനിമ പ്രദർശിപ്പിക്കുന്നതിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചിരുന്നു. ധ്വജപ്രണാമം, സംഘം കാവൽ ഉണ്ട് , രാഖി തുടങ്ങിയ കാര്യങ്ങൾ നീക്കം ചെയ്യണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. എന്നാൽ ഇതിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. പക്ഷെ ഇതെല്ലം ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും റിലീസ് വൈകുന്നത് സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു.
അതേസമയം സിനിമ ക്രൈസ്തവ സമൂഹത്തിൻ്റെ മതവികാരം വ്രണപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഉള്ളടക്കം മതസൗഹാർദ്ദത്തിന് ഭീഷണി ഉണ്ടാക്കുമെന്നും തുടങ്ങിയ ചില ആരോപണങ്ങൾ സിനിമക്കെതിരെ ഉയർന്നു വന്നു. താമരശ്ശേരി ബിഷപ്പിന്റെ യശസ്സിനും, രൂപതയ്ക്കും സിനിമഅപകീർത്തി ഉണ്ടാക്കും ഇങ്ങനെ നീളുന്നു ചിത്രത്തിനെതിരായ ആരോപണം. എന്നാൽ സെൻസർ ബോർഡ് മാത്രം കണ്ട ചിത്രത്തിൻറെ വിവരങ്ങൾ എങ്ങിനെ കത്തോലിക്കാ കോൺഗ്രസ് പ്രതിനിധിയ്ക്ക് കിട്ടിയെന്ന ചോദ്യവും സംവിധായകൻ റഫീഖ് ഉന്നയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഹർജി ഹൈക്കോടതിക്ക് മുൻപാകെ വരികയും ചിത്രം കാണാമെന്ന് കോടതി സമ്മതിക്കുകയും ചെയ്തത്. സിനിമ കണ്ട ശേഷം കോടതി എടുക്കുന്ന നിലപാട് നിർണായകമായിരിക്കും. തുടർച്ചയായാണ് സിനിമകൾക്കെതിരെ സെൻസർ ബോർഡ് കത്രിക വെക്കുന്നത്. അതേസമയം ഇത്തരത്തിലുള്ള സെൻസർ ബോർഡിന്റെ നടപടിയെ അപലപിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. സിനിമ പ്രദർശനയോഗ്യമാണോ എന്നു നോക്കി സർട്ടിഫിക്കറ്റ് നൽകേണ്ട ജോലിയുള്ള സിബിഎഫ്സി എവിടെ മുറിച്ചുനീക്കാം എന്നു നോക്കിനിൽക്കുന്ന സ്ഥാപനമായി മാറി എന്ന് സിബി മലയിൽ കുറ്റപ്പെടുത്തി. ഇത് സെൻസർ ബോർഡ് അല്ലെ ന്നും ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് ആണെന്നത് ഓർക്കണമെന്നും സിബി മലയിൽ പറഞ്ഞിരുന്നു.







