ജല്ലിക്കട്ട് എന്ന മഹാവിസ്മയത്തില്‍ ലിജോ ജോസ് പെല്ലിശേരി ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്‍; വീഡിയോ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് സിനിമാ ലോകത്തും സോഷ്യല്‍ മീഡിയയിലും ചൂടുള്ള ചര്‍ച്ചകള്‍ക്ക് വിഷയമായ ചിത്രമാണ്. മലയാള സിനിമയുടെ കാഴ്ച ശീലങ്ങളെ വെല്ലുവിളിക്കുന്ന ലിജോ എന്ന സംവിധായകന്റെ മറ്റൊരു വലിയ ചുവടുവയ്പ്പായാണ് ജല്ലിക്കട്ട് വിലയിരുത്തപ്പെട്ടത്. ഇപ്പോഴിതാ ജല്ലിക്കട്ട് എന്ന മഹാവിസ്മയത്തില്‍ ലിജോ ജോസ് പെല്ലിശേരി ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്‍ വെളിപ്പെടുത്തിയുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ചിത്രം തുടങ്ങുന്നത് മനുഷ്യന്റെ ശ്വാസോഛ്വാസത്തില്‍ നിന്നാണ് അവസാനിക്കുന്നത് പോത്തിന്റെ ശ്വാസോഛ്വാസത്തിലൂടെയും. മനുഷ്യനായാലും മൃഗമായാലും കേവലം ഒരു ശ്വാസത്തില്‍ അവസാനിക്കുമെന്നാണ് ഇവിടെ വെളിവാക്കുന്നത്. ശേഷം ഉറുമ്പുകളെയും പുഴുക്കളെയും മറ്റുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. മരണ ശേഷം മനുഷ്യ ജീവന്‍ ഇത്തരം പ്രാണികള്‍ക്ക് ആഹാനമാകാനുള്ളതാണ് എന്നതാണ് സംവിധായകന്‍ ഇവിടെ പറയാന്‍ ശ്രമിച്ചിരിക്കുന്നത്. അറവു ശാലയില്‍ നിന്ന് വാങ്ങിയ മാംസം പള്ളിയ്ക്ക് മുന്നിലെ മരത്തില്‍ തൂക്കിയിടുന്ന ഒരു രംഗമുണ്ട്. അത് ശ്രദ്ധിച്ചാല്‍ മനസിലാകും അത് കുരിശാകൃതിയാണ് എന്നത്. ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് ചിത്രത്തില്‍ പെട്ടെന്ന് പിടികൊടുക്കാത്ത വിധം ഒളിഞ്ഞിരിക്കുന്നത്.

ഒരു ഗ്രാമത്തില്‍ കയറു പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.