പൃഥ്വിരാജിനെതിരായ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ; കാന്താര' കേസില്‍ നടന്‍ പ്രതിയല്ല

‘കാന്താര’ സിനിമയിലെ ‘വരാഹ രൂപം’ ഗാനവുമായി ബന്ധപ്പെട്ട കേസില്‍ പൃഥ്വിരാജിനെതിരെയുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള കേരളത്തിലെ വിതരണക്കാരെയും പ്രതികളാക്കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ അടക്കം പൃഥ്വിരാജിനെതിരെയുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

അനുവാദമില്ലാതെയാണ് തങ്ങള്‍ ചിട്ടപ്പെടുത്തിയ സംഗീതം സിനിമയ്ക്കായി ഉപയോഗിച്ചതെന്നാണ് തൈക്കൂടം ബ്രിഡ്ജിന്റെ ആരോപണം. കപ്പ ടിവിക്ക് വേണ്ടി ‘നവരസം’ എന്ന ആല്‍ബത്തില്‍ നിന്നുളള മോഷണമാണ് കാന്താരയിലെ ഗാനം എന്നായിരുന്നു പരാതി.

എന്നാല്‍ കാന്താര സിനിമയിലെ വരാഹ രൂപം എന്ന ഗാനം മോഷണമല്ല എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നത്. കേസില്‍ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയെയും നിര്‍മ്മാതാവ് വിജയ് കിരഗന്ദൂരിനെയും കോഴിക്കോട് ടൗണ്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു.

പകര്‍പ്പവകാശം ലംഘിച്ചിട്ടില്ലെന്നും വരാഹരൂപമെന്ന ഗാനം തങ്ങളുടെ സൃഷ്ടിയാണെന്നും തിങ്കളാഴ്ച രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിലും ഇരുവരും അവകാശപ്പെട്ടു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഋഷഭ് ഷെട്ടി ഇക്കാര്യം ആവര്‍ത്തിച്ചു.