നിങ്ങള്‍ സിനിമ കണ്ടിരുന്നോ, കശ്മീരിന്റെ യഥാര്‍ത്ഥ ചരിത്രം വായിച്ചിട്ടുണ്ടോ; വിമര്‍ശനം ഉന്നയിച്ച അവതാരകയോട് വിവേക് അഗ്‌നിഹോത്രി

‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. അഭിമുഖം നടത്തിയ മാതൃഭൂമി അവതാരകയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിവേക് അഗ്‌നിഹോത്രി രംഗത്ത് വന്നിരിക്കുകയാണ്. മാതൃഭൂമിയിലെ മിടുക്കനായ പത്രപ്രവര്‍ത്തകര്‍ എഡിറ്റ് ചെയ്താണ് അഭിമുഖം പുറത്തുവിട്ടിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കശ്മീര്‍ വംശഹത്യ നടന്നത് ജഗ്മോഹന്റെ ഭരണത്തിന്‍ കീഴിലാണെന്ന് അവകാശപ്പെട്ട അവതാരകയ്ക്ക് വിവേക് കൃത്യമായ മറുപടി നല്‍കുന്നുണ്ട്. സിനിമ കാണാതെയും, ചരിത്രമറിയാതെയുമാണോ ഒരാളെ അഭിമുഖം ചെയ്യുന്നതെന്നാണ് അവതാരകയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനം. ജനുവരി 21നാണ് ഗവര്‍ണര്‍ ജഗ്മോഹന്‍ കശ്മീരില്‍ എത്തിയതെന്നും, 19-20 ദിവസങ്ങളില്‍ കശ്മീരില്‍ ഭരണകൂടം ഉണ്ടായിരുന്നില്ലെന്നും അംഗീകരിക്കാന്‍ അവതാരക വിസമ്മതിച്ചു.

‘കശ്മീര്‍ ഫയല്‍സ് എന്ന സിനിമ ചില പ്രൊപ്പോഗണ്ട മുന്നോട്ട് വെയ്ക്കുന്നു. 3 കോടി ആളുകള്‍ മാത്രമാണ് ഇത് കണ്ടത്, അവരില്‍ ചിലര്‍ ‘ന്യൂനപക്ഷ സമുദായങ്ങള്‍’ക്കെതിരെ മുദ്രാവാക്യം പോലും ഉയര്‍ത്തി. എന്തിനാണ് ഒരു കലാരൂപത്തിലൂടെ വിദ്വേഷം പരത്തുകയും ഭൂതകാലത്തില്‍ നിന്ന് ശവക്കുഴികള്‍ തോണ്ടുന്നത്?’, അവതാരക ചോദിച്ചു.

കശ്മീരുമായി ബന്ധപ്പെട്ട് ഇതുവരെ ഇറങ്ങിയ എല്ലാ സിനിമകളും തീവ്രവാദികളുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നതായിരുന്നുവെന്ന് ഈ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെയും ഇരകളുടെയും യഥാര്‍ത്ഥ വേദന കാണിക്കുന്ന ഒരേയൊരു സിനിമയാണ് കശ്മീര്‍ ഫയല്‍സ് എന്നും അദ്ദേഹം പറഞ്ഞു. ‘കശ്മീരി പണ്ഡിറ്റുകളുടെ മുറിവുണക്കാനും അവര്‍ എന്താണ് ചെയ്യേണ്ടതെന്ന് ലോകത്തെ കാണിക്കാനുമാണ് സിനിമ നിര്‍മ്മിച്ചതിന് പിന്നിലെ എന്റെ ലക്ഷ്യം. നിങ്ങള്‍ക്ക് സിനിമയെക്കുറിച്ചും കശ്മീരിന്റെ ചരിത്രത്തെക്കുറിച്ചും ഒന്നും അറിയില്ല’, വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

തെറ്റായ വസ്തുതകള്‍ പറഞ്ഞതിന് മാധ്യമപ്രവര്‍ത്തകയെ അഗ്‌നിഹോത്രി വിമര്‍ശിച്ച ഭാഗം അഭിമുഖത്തില്‍ നിന്നും എഡിറ്റ് ചെയ്ത് ഒഴിവാക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്. നീക്കം ചെയ്ത ഭാഗം സംവിധായകന്‍ ട്വിറ്ററില്‍ പങ്കുവെച്ചതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘മാതൃഭൂമിയിലെ മിടുക്കനായ പത്രപ്രവര്‍ത്തകന്‍ എഡിറ്റ് ചെയ്ത ഭാഗം’ എന്ന തലക്കെട്ടോട് കൂടിയായിരുന്നു വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തത്.