'ഇങ്ങനയൊക്കെ നടക്കുമോ എന്നല്ല, ഇതിനപ്പുറം ചാടിക്കടക്കുന്ന ഒരു വലിയ വിഭാഗം നമ്മുടെ ചുറ്റിലും ഉണ്ട്'; ശ്രദ്ധ നേടി കുറിപ്പ്

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തെ പ്രശംസിച്ചും നടി വീണാ നന്ദകുമാറിനെ അഭിനന്ദിച്ചുമുള്ള സിനിമ പ്രവര്‍ത്തകന്‍ ഗോപകുമാര്‍ ജി.കെ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. വീണയുടെ അഭിനയത്തോടുള്ള അതിയായ താത്പര്യത്തെ കുറിച്ച് കുറിപ്പില്‍ പറയുന്ന ഗോപകുമാര്‍ താന്റെ ഒരു ഷോര്‍ട്ട് മൂവിയില്‍ വീണ അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ചും പറയുന്നു. ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളോടും കുറിപ്പില്‍ ഗോപകുമാര്‍ പ്രതികരിച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം…

ആശംസകള്‍ വീണ.. മാലാഖ കാണാന്‍ അല്‍പ്പം വൈകിപ്പോയി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷോര്‍ട്ട് മൂവി ഒരെണ്ണം പ്ലാന്‍ ചെയ്ത് നായികയായി വീണയെ തീരുമാനിച്ചപ്പോള്‍, വീണ ആശ്ചര്യത്തോടെ അന്നെന്നോട് ചോദിച്ചു, അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടെങ്കിലും ഇതുവരെ അഭിനയിച്ചിട്ടില്ല, എന്തുറപ്പിലാണ് ചേട്ടന്‍ എന്നെകൊണ്ട് ഇത് ചെയ്യിക്കുന്നതെന്ന്..

വീണയെ കുറിച്ച് എനിക്കന്ന് കൂടുതലൊന്നും അറിയില്ലായിരുന്നു, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ സെനി ചേട്ടനാണ് മുംബൈ മലയാളിയായ വീണയെ പരിചയപ്പെടുത്തുന്നത്. ആദ്യം സംസാരിച്ചപ്പോള്‍ തന്നെ അഭിനയിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നു മനസ്സിലായി, പിന്നെ കൂടുതല്‍ ആലോചിച്ചില്ല, മലയാളം എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ഡയലോഗ്‌സ് ഞാന്‍ വോയ്‌സ് ക്‌ളിപ്പാക്കി വാട്‌സാപ് ചെയ്തു. ഷൂട്ടിങ്ങിനിടയിലെ പോസ്റ്റ് സമയങ്ങളില്‍ ഒരു നിമിഷം പോലും കളയാതെ അത് പഠിക്കലായിരുന്നു കക്ഷി. വീണയുടെ, റിന്‍സി വലിയ വിജയം നേടിയതില്‍ ഒരുപാട് സന്തോഷം.

സിനിമയ്‌ക്കെതിരെ ആരോപണങ്ങള്‍ ചിലത് വായിച്ചു, ഇങ്ങനെയൊക്കെ ഇവിടെ നടക്കുമോ എന്നൊക്കെ.. ഇങ്ങനെയല്ല ഇതിനപ്പുറം ചാടിക്കടകുന്ന ഒരു വലിയ വിഭാഗം തന്നെയുണ്ട് നമ്മുടെ ചുറ്റിലും എന്ന് ആശുപത്രി ജോലിക്കിടയിലെ സൈക്കോളജികാലഘട്ടത്തില്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് പതിനഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു ഫ്രഞ്ച് കിസ് പോലും ഭര്‍ത്താവ് തന്നിട്ടില്ല എന്നും ഒരു കുട്ടി ഉണ്ടായത് എങ്ങനെയെന്നു പോലും അറിയില്ല എന്നും ഒരു സ്ത്രീ കരഞ്ഞു കൊണ്ട് പറഞ്ഞപ്പോള്‍ അന്ന് ചെറിയ ആശ്ചര്യം തോന്നി. അതുപോലെ ബെഡ് റൂമി കയറിയാല്‍ തലകറക്കം വരുന്ന ഭര്‍ത്താവ്, ഭര്‍ത്താവിനെ കണ്ടാല്‍ പേടിച്ച് തലചുറ്റി വീഴുന്ന ഭാര്യ.. “”ഓര്‍ഗാസമെന്ന കുന്ത്രാണ്ടമോന്നും വേണ്ട ഒന്നു തൊട്ട് ഷോക്കടിപ്പിച്ചു വിട്ടാലെങ്കിലും മതിയാരുന്നു”” എന്നുള്ള ദയനീയ ആഗ്രഹങ്ങള്‍ വേറെയും.

എന്തുവാടേ ഇത്, ചത്ത് നരകത്തില്‍ ചെല്ലുമ്പോ അങ്ങേര് പിടിച്ചു നിര്‍ത്തി ചോദിക്കതില്ല്യോ, “”പിന്നെ എന്നാ ഉലത്താനാടെ നിന്നെയൊക്കെ മനുഷ്യ രൂപോം വപ്പിച്ച്, ഇണയുമായി ലൈന്‍ വലിക്കാനും, പ്രേമിക്കാനും, ഉമ്മ വയ്ക്കാനും, ജീവിതം ജിങ്കാലാലയാക്കാനും, വേണമെങ്കില്‍ കുഞ്ഞുകുട്ടികളെ ഉല്‍പ്പാദിപ്പിച്ചു കൊണ്ട് സില്‍സില പാടാനുമൊക്കെയായി ഫ്രീ ടിക്കറ്റും വിസയും തന്ന് പറഞ്ഞു വിട്ടതെന്ന്””

പിന്നല്ല. സില്‍മ കണ്ടെങ്കിലും ഇവറ്റകളൊക്കെ ഒന്നു നേരെചൊവ്വേ നോക്കാനും തൊടാനും സ്‌നേഹിക്കാനും പഠിച്ച് നന്നാവട്ടേന്ന്.