അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ അപമാനിക്കുന്നു; ഗിരിജ തിയേറ്ററിന് ഫിലിം ചേംബറിന്റെ താക്കീത്, വിവാദപോസ്റ്റ് പിന്‍വലിച്ച് തിയേറ്റര്‍

തൃശ്ശൂരിലെ ഗിരിജ തിയേറ്ററിന് ഫിലിം ചേംബറിന്റെ താക്കീത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ വിതണവുമായി ബന്ധപ്പെട്ട് നടന്ന ചില സംഭവങ്ങളാണ് പ്രശ്‌നത്തില്‍ കലാശിച്ചത്. പ്‌ളേ ഹൌസ് റിലീസ് ആണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. ചിത്രത്തിന്റെ റിലീസിന്റെ തൊട്ടു മുന്‍പത്തെ ദിവസം ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്ത ആളെകുറിച്ച് മോശമായ രീതിയില്‍ സംസാരിച്ചു കൊണ്ട് തൃശൂരിലെ ഗിരിജ തീയേറ്റേഴ്‌സ് ഇട്ട ഫേസ്ബുക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിരുന്നു.

വരനെ ആവശ്യമുണ്ട് എന്ന ചിത്രം തങ്ങള്‍ക്കു കൂടി ഒരാഴ്ച തരാം എന്ന് വാക്ക് പറഞ്ഞു വിതരണകാരന്‍ പറ്റിച്ചു എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ഈ വിഷയത്തില്‍ ന്യായം വിതരണക്കാരന്റെ പക്ഷത്തായിരുന്നു. തൃശൂരിലെ തന്നെ രാംദാസ് തീയേറ്ററുമായിട്ടാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനായി കരാര്‍ ഉണ്ടായിരുന്നത്. അവരുടെ തന്നെ വേറെ തീയേറ്ററുകളിലും ഈ ചിത്രം റിലീസ് ചെയ്യാനുള്ള കരാര്‍ ഉണ്ടായിരുന്നു. മികച്ച ചിത്രമാകും ഇതെന്ന സൂചനയുണ്ടായിരുന്നു കൊണ്ട് ലോങ്ങ് റണ്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് വൈഡ് റിലീസ് ഒഴിവാക്കാന്‍ വിതരണക്കാരന്‍ തീരുമാനിച്ചതു. അപ്പോഴാണ് തങ്ങള്‍ക്കും ഒരാഴ്ച ഈ ചിത്രം വേണം എന്ന ആവശ്യവുമായി ഗിരിജ തീയേറ്റേഴ്‌സ് എത്തുന്നതും തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളിലേക്ക് ചെന്നെത്തുകയും ചെയ്തത്. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രം നല്‍കുകയും ആ പ്രശ്‌നം പരിഹരിക്കാന്‍ വിതരണക്കാരന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ഫിലിം ചേംബറിന്റെ താക്കീതു വന്നതോടെ അവര്‍ തങ്ങള്‍ ഇട്ട വിവാദ ഫേസ്ബുക് പോസ്റ്റുകള്‍ പിന്‍വലിച്ചു കഴിഞ്ഞു.