സാമ്പത്തിക തട്ടിപ്പ് കേസ്; ജാക്വിലിൻ ഫെർണാണ്ടസ് വീണ്ടും ചോദ്യംചെയ്യലിന് ഹാ‍ജരാകണമെന്ന് ഡൽഹി പൊലീസ്

ബോളിവുഡ് നടി ജാക്വിലിന്‍ ഫെർണാണ്ടസിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാ‍ജരാകാന്‍ നോട്ടീസ് നൽകി ഡൽഹി പൊലീസ്. ബുധനാഴ്ച ഡൽഹിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് ജാക്വിലിനെ സൽഹി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നേരത്തെ  എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ജാക്വലിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.  ഈ കേസിൽ ലീനാ മരിയ പോളിനെയും നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുൻ ഫോർട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടർ ഷിവിന്ദർ സിങിന്‍റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു.  അതേസമയം, നടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിന്‍റെ വെളിപ്പെടുത്തൽ. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ തന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്ന് അഭ്യർത്ഥിച്ച് ജാക്വിലിൻ രം​ഗത്തെത്തിയിരുന്നു.

‘’ഈ രാജ്യവും ഇവിടുത്തെ ആളുകളും തനിക്ക് വളരെയധികം സ്‌നേഹവും ബഹുമാനവും തന്നിട്ടുണ്ട്. ഇതില്‍ എന്റെ മാധ്യമ സുഹൃത്തുക്കളും ഉള്‍പ്പെടും. ഞാനിപ്പോള്‍ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പക്ഷേ തന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്നെ മനസിലാകുമെന്ന് ഉറപ്പുണ്ട്. ആ വിശ്വാസത്തോടെ ഞാന്‍ എന്റെ മാധ്യമ സുഹൃത്തുക്കളോട് എന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങള്‍ ഇത് ചെയ്യല്ലല്ലോ, തന്നോടും നിങ്ങളിത് ചെയ്യില്ലെന്ന് ഉറപ്പുണ്ട്. നീതി നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നു‘’, എന്നാണ് ജാക്വിലിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.