പ്രത്യേക അജണ്ട വെച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമം, ഇത്തരം നിയന്ത്രണം അങ്ങേയറ്റം ആപത്കരം; ഈശോ' സിനിമാ വിവാദം, നാദിര്‍ഷായ്ക്ക് പിന്തുണയുമായി ഫെഫ്ക്ക

ഈശോ’ സിനിമാ വിവാദത്തില്‍ നാദിര്‍ഷായ്ക്ക് പിന്തുണയുമായി ഫെഫ്ക്ക. സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ട വെച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിവാദങ്ങള്‍ എന്നും, സിനിമയുടെ ടൈറ്റിലായി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവം അല്ലെന്നും ഫെഫ്ക്ക ചൂണ്ടിക്കാട്ടുന്നു.

ഈ.മ.യൗ., ജോസഫ്, നരസിംഹം തുടങ്ങി നിരവധി ചിത്രങ്ങള്‍ ആരും എതിര്‍ക്കാതെ വിജയം നേടിയവയാണ്. ‘ഈശോ’ എന്ന ചിത്രവുമായി മുന്നോട്ട് പോകാനുള്ള നാദിര്‍ഷായുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഫെഫ്ക്ക അറിയിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഫെഫ്ക്ക വ്യക്തമാക്കുന്നു.

ഫെഫ്ക്കയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ:

ശ്രീ. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ ചില തല്‍പ്പരകക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിവാദത്തില്‍ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും ഈ വിഷയത്തില്‍ പ്രബുദ്ധമായ കേരളീയ പൊതുസമൂഹത്തിന്റെ സത്വര ശ്രദ്ധയും പിന്തുണയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് വിവേകമതികളായ കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നു . വിശ്വാസി സമൂഹത്തില്‍ നിന്നു തന്നെ ഈ നീക്കത്തിനെതിരെ സിനിമക്ക് അനുകൂലമായി ശബ്ദങ്ങള്‍ ഉയരുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

സിനിമയുടെ ടൈറ്റിലായി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവമല്ല. അന്തര്‍ദേശീയ പുരസ്‌കാരങ്ങളും മുഖ്യധാരാ വിജയങ്ങളും നേടിയ ഒട്ടേറെ ചിത്രങ്ങള്‍ പ്രേക്ഷക സ്വീകാര്യതയോടെ നമ്മുടെ മുമ്പിലുണ്ട്. ഈ.മ.യൗ. ( ഈശോ മറിയം ഔസേപ്പ്) , ജോസഫ് , നരസിംഹം തുടങ്ങിയ പേരുകളോടെ വന്ന ധാരാളം ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്. സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകള്‍ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിര്‍ത്താനുള്ള ഗൂഢനീക്കങ്ങള്‍ അന്നൊന്നും ഉണ്ടായിട്ടില്ല.

ജാതി, മത, രാഷ്രീയ, പ്രാദേശിക വിഭജനങ്ങളില്ലാതെ, പൂര്‍ണ്ണമായും സാമുദായിക സൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ ഇടമാണ് ചലച്ചിത്ര മേഖല. അത് തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ പരസ്പരം കൈകോര്‍ത്ത് കൂടുതല്‍ കരുത്തോടെ സിനിമാരംഗം മുന്നേറുകയാണ് ചെയ്തിട്ടുള്ളത് എന്ന് സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തട്ടെ.

ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകന്‍ നാദിര്‍ഷായുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതം ചെയ്യുകയും മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഏതെങ്കിലുമൊരു മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഈ ചിത്രത്തിന്റ ഉള്ളടക്കത്തില്‍ ഇല്ല എന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. ആ ഉറപ്പ് പൊതുസമൂഹവുമായി പങ്കുവെയ്ക്കുകയും ചെയ്യുന്നു.

സിനിമയുടെ ഉള്ളടക്കം, പേര് തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളില്‍ പുറത്തുനിന്നുള്ള നിയന്ത്രണം അങ്ങേയറ്റം ആപത്കരമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള ഈ കടന്നുകയറ്റത്തെ ഒറ്റക്കെട്ടായി ചെറുക്കാന്‍ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ഉണ്ടാകണമെന്ന് ഫെഫ്ക അഭ്യര്‍ത്ഥിക്കുന്നു.