വിവാദമായി 'ഫര്‍ഹാന', കടുത്ത പ്രതിഷേധം; ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം

ഐശ്വര്യ രാജേഷ് ചിത്രം ‘ഫര്‍ഹാന’യ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധം. നെല്‍സണ്‍ വെങ്കടേഷന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫര്‍ഹാന. ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിച്രത്തിന്റെ ഉള്ളടക്കം എന്ന ആരോപണമാണ് ചിത്രത്തിന് നേരെ ഉയരുന്നത്.

ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്ക്കെതിരെ ശബ്ദമുയര്‍ത്തിയത്. ഫോണിലൂടെ സെക്സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ‘ഫര്‍ഹാന’.

സംവിധായകന്‍ സെല്‍വരാഘവന്‍, ജിതന്‍ രമേഷ്, അനുമോള്‍, ഐശ്വര്യ ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മെയ് 12ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയായിരുന്നു. അതേസമയം, ഫര്‍ഹാന ഒരു മതത്തിനും എതിരല്ലെന്ന് സംവിധായകനും നിര്‍മ്മാതാക്കളും വ്യക്തമാക്കി.


”മതസൗഹാര്‍ദം, സാമൂഹിക ഐക്യം, സ്നേഹം തുടങ്ങിയ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഞങ്ങള്‍ സിനിമകള്‍ നിര്‍മ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്നത്. സര്‍ക്കാര്‍ കൃത്യമായി സെന്‍സര്‍ ചെയ്ത ഫര്‍ഹാന എന്ന ചിത്രത്തേക്കുറിച്ച് കുറച്ച് ആളുകള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ വേദനാജനകമാണ്.”

”ഫര്‍ഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. സെന്‍സര്‍ ചെയ്ത സിനിമയെ റിലീസിന് മുമ്പ് തെറ്റിദ്ധാരണയുടെ പേരില്‍ എതിര്‍ക്കുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് ശരിയല്ല.”

”അതിനെ എതിര്‍ക്കുന്നവരെ ശരിയായ ധാരണയില്ലാത്തവരാണ്. നൂറുകണക്കിനു പേരുടെ കഠിനാധ്വാനം കൊണ്ടാണ് ഒരു സിനിമ നിര്‍മ്മിക്കുന്നത്. പോരായ്മകളില്ലാത്ത സിനിമയെ തമിഴ് ആരാധകര്‍ പിന്തുണയ്ക്കും” എന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.