കൊല്ലാന്‍ ശ്രമിച്ചിരുന്നു; തുനിഷയുടെ മരണത്തിന് പിന്നില്‍ അമ്മയെന്ന ആരോപണവുമായി ഷീസാന്റെ കുടുംബം

നടി തുനിഷ ശര്‍മയുടെ മരണക്കേസില്‍ പ്രതിയായ ഷീസാന്‍ ഖാന്റെ കുടുംബം. തുനിഷയുടെ മാതാവ് അവളെ വളരെയേറെ അവഗണിച്ചിരുന്നതായും ദ്രോഹിച്ചിരുന്നതായും സഹനടിയും ഷീസാന്റെ സഹോദരിയുമായ ഫലഖ് നാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷീസാന് മറ്റൊരു കാമുകി ഉണ്ടായിരുന്നെന്ന ആരോപണവും സഹോദരി നിഷേധിച്ചു. അത് തെറ്റായ ആരോപണമാണെന്നും അവര്‍ പറഞ്ഞു.

തുനിഷയുടെ അമ്മാവന്‍ പവന്‍ ശര്‍മ നടിയുടെ മുന്‍ മാനേജര്‍ ആയിരുന്നെന്നും അയാളുടെ പരുഷമായ പെരുമാറ്റം കാരണമാണ് പുറത്താക്കിയതെന്നും ഷീസാന്റെ അഭിഭാഷകന്‍ ശൈലേന്ദ്ര മിശ്ര ആരോപിച്ചു.
അതേസമയം, ചണ്ഡീഗഡില്‍ നിന്നുള്ള അമ്മാവനെന്ന് പറയപ്പെടുന്ന സഞ്ജീവ് കൗശലിന്റെ പ്രേരണയാല്‍ മാതാവ് അവളെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായും ഷീസാന്റെ അഭിഭാഷകന്‍ ആരോപിച്ചു.

‘സഞ്ജീവ് കൗശലിന്റെ പേര് കേള്‍ക്കുമ്പോള്‍ തുനിഷ ഏറെ പരിഭ്രാന്തയായിരുന്നു. സഞ്ജീവ് കൗശലിന്റെ പ്രേരണയാല്‍ തുനിഷയുടെ അമ്മ അവളുടെ ഫോണ്‍ തകര്‍ക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു’.

‘സഞ്ജീവ് കൗശലും നടിയുടെ അമ്മ വനിതയുമാണ് തുനിഷയുടെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. തുനിഷ പലപ്പോഴും സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പണത്തിനായി അമ്മയുടെ മുന്നില്‍ കേഴാറുണ്ടായിരുന്നു’- അഭിഭാഷകന്‍ ആരോപിച്ചു.

Read more

ഡിസംബര്‍ 24നാണ് പാല്‍ഘര്‍ ജില്ലയിലെ വസൈയില്‍ ഷൂട്ടിങ്ങിനിടെ നടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിത്രീകരണത്തിന്റെ ഇടവേളയില്‍ സെറ്റിലെ മേക്കപ്പ് റൂമിലെ ടോയ്‌ലറ്റില്‍ പോയ തുനിഷ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തില്‍, സഹനടന്‍ ഷീസാന്‍ ഖാനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.