'അവന്റെ കണ്ണില്‍ എല്ലാത്തില്‍ നിന്നും അകന്നുമാറി നില്‍ക്കേണ്ടി വന്നവന്റെ നിസഹായതയാണ്'; ജൂനിയര്‍ 'പുലിമുരുകന്റെ' ഇപ്പോഴത്തെ അവസ്ഥ

മലയാള സിനിമയില്‍ ആദ്യമായി 100 കോടി പിന്നിട്ട ചിത്രമാണ് ‘പുലിമുരുകന്‍’. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് ബാലതാരം അജാസ് ആയിരുന്നു. കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ സ്വദേശിയായ അജാസിന്റെ ആദ്യ സിനിമായായിരുന്നു പുലിമുരുകന്‍. ടെലിവിഷന്‍ റിയാലിറ്റിഷോയിലൂടെയാണ് അജാസ് സിനിമയില്‍ എത്തിയത്.

‘കമ്മാരസംഭവം’, ‘ഡാന്‍സ് ഡാന്‍സ്’ എന്നീ ചിത്രങ്ങളിലും അജാസ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് അജാസ് സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ആദിച്ചനല്ലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അജാസ്. ആരെങ്കിലും വിചാരിച്ചാല്‍ അജാസിനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിയില്ലേ എന്നാണ് എം.എം മഠത്തില്‍ എന്ന പേരില്‍ പങ്കുവച്ച കുറിപ്പിലൂടെ ചോദിക്കുന്നത്.

കുറിപ്പ്:

ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എല്ലാവര്‍ക്കും പരിചിതമായിരിക്കും. ജൂനിയര്‍ പുലിമുരുകന്‍.. എന്നാല്‍ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല. ട്രാന്‍സ്ഫര്‍ കിട്ടി പുതിയ സ്‌കൂളില്‍ ജോയിന്‍ ചെയ്യാന്‍ ചെല്ലുമ്പോള്‍ അവിടെ ഇങ്ങനെ ഒരദ്ഭുതം കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞില്ല. പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നുമില്ലാതെ തീര്‍ത്തും സാധാരണക്കാരനായി ഒരു സാധാരണ ഗ്രാമത്തിലെ ഗവണ്മെന്റ് സ്‌കൂളില്‍ പ്ലസ് ടു കോമേഴ്‌സ് വിദ്യാര്‍ഥിയായി പുലിമുരുകന്‍ ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയില്ല. മലയാളത്തിന്റെ സിനിമാ ചരിത്രത്തിലെ ആദ്യ 150 കോടി ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം താരജാഡകള്‍ ഒന്നുമില്ലാതെ, കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളോ സൗഹൃദവേദികളോ ഇല്ലാതെ ഇങ്ങനെ ശാന്തനായി ഒതുങ്ങി ജീവിക്കുന്ന കാഴ്ച വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.

അതേ.. പുലിമുരുകന്‍ എന്ന സിനിമയില്‍ ജൂനിയര്‍ പുലിമുരുകന്‍ ആയി അഭിനയിച്ച കൊല്ലം അജാസിനെ പറ്റിയാണ് ഈ ചെറു കുറിപ്പ്. കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വരാന്തയിലൂടെ താരപ്പൊലിമയുടെ മഞ്ഞവെളിച്ചം ഇല്ലാതെ, ക്യാമറക്കണ്ണിന്റെ തുറിച്ചു നോട്ടം ഇല്ലാതെ ഒരു രാജകുമാരന്‍ നടന്നു നീങ്ങുന്ന കാഴ്ച അതിശയവും വേദനയും സമ്മാനിച്ചു. ഇന്നവന്റെ കണ്ണുകളില്‍ ‘പുലിയെ കൊല്ലണം’ എന്ന തീക്ഷണത ഇല്ല. പകരം അകന്നുമാറി നില്‍ക്കേണ്ടി വന്നവന്റെ നിസ്സഹായത ആണ്. എല്ലാ ബഹളങ്ങളില്‍ നിന്നും അകന്ന്.. സ്‌കൂള്‍ വിട്ടാല്‍ ഗ്രൗണ്ട് വിട്ട് വീട്ടിലേക്ക് ഓടുന്ന ആദ്യ വിദ്യാര്‍ഥിയായ് അവന്‍ മാറിയിരിക്കുന്നു.

അവനെ ഒന്ന് കാണാന്‍ വേണ്ടി കൊല്ലം രമ്യ തിയറ്ററില്‍ അവന്റെ പുറകെ ഓടിയത് അന്നേരമൊക്കെ ഞാനോര്‍ത്തു. ആദിച്ചനല്ലൂരിലെ വിളച്ചിക്കാല ആണ് അവന്റെ സ്വദേശം. സ്‌കൂള്‍ കലോത്സവങ്ങളില്‍ പോലും പങ്കെടുക്കാറില്ല. കാരണം ചോദിച്ചപ്പോള്‍ വേദന നിറഞ്ഞ പുഞ്ചിരി ആയിരുന്നു മറുപടി. ഇന്ന് സ്‌കൂളില്‍ വാര്‍ഷികം ആയിരുന്നു.. അവന് സ്‌കൂള്‍ വകയായി ഒരു മൊമെന്റോ കോംപ്ലിമെന്റ് ആയി നല്‍കി.. വളരെ നിര്‍ബന്ധിച്ചപ്പോള്‍ ഒരു ഡാന്‍സ് ചെയ്തു. അവനിലെ അനായാസ നര്‍ത്തകനെ കണ്ട് കണ്ണു നിറഞ്ഞു. ഈ കുറിപ്പ് ഇവിടെ ഇടാന്‍ കാരണം ഇത് ലോക മലയാളികളുടെ ഇടമല്ലേ.

പുലിമുരുകന്‍ നമ്മുടെ മനസ്സില്‍ ഇടംപിടിച്ചവന്‍ അല്ലേ.. അവന് ഗോഡ്ഫാദര്‍മാരില്ല. ഒരു സാധാരണ കുടുംബാംഗം. നമ്മുടെ ഇടയില്‍ സിനിമാക്കാരും സിനിമാപ്രവര്‍ത്തകരും ധാരാളം ഉണ്ടാവുമല്ലോ. അവര്‍ ആരെങ്കിലും വിചാരിച്ചാല്‍ അവനെ കൈപിടിച്ചുയര്‍ത്താന്‍ കഴിയില്ലേ. ഒറ്റ സിനിമയിലൂടെ മലയാളിമനസ്സില്‍ ഇടം പിടിച്ച, വിസ്മയ നര്‍ത്തകനായ അജാസും അവന്റെ സ്വപ്നങ്ങള്‍ നേടട്ടെ. അവന്‍ പ്ലസ്ടു എക്സാം എഴുതാന്‍ പോവുകയാണ്..നിങ്ങളുടെ പ്രാര്‍ഥന ഉണ്ടാകണം.. നിങ്ങളുടെ ഷെയര്‍ ഏതെങ്കിലും സിനിമാക്കാരില്‍ എത്തട്ടെ. അവന്റെ ലോകം വിശാലമാകട്ടെ.. എം. എം. മഠത്തില്‍.