'സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും കാഴ്ചയ്ക്ക് എഴുന്നള്ളിപ്പിനനും അലങ്കാരത്തിന് പ്രിയനന്ദനനെ നിശ്ചയമായും വേണം'- കുറിപ്പ്

പ്രിയനന്ദനന്‍ ചിത്രം “സൈലന്‍സര്‍” മികച്ച പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി പ്രദര്‍ശനം തുടരുകയാണ്. ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തില്‍ മീര വാസുദേവ്, ഇര്‍ഷാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് സൈലന്‍സര്‍ പറയുന്നത്. ഇപ്പോഴിതാ പ്രിയനന്ദനനെ കുറിച്ചും ചിത്രത്തെ കുറിച്ചും ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

കുറിപ്പ് ഇങ്ങനെ….

നമുക്ക് പ്രിയനെ വേണം. ഉദ്ഘാടനങ്ങള്‍ക്ക്. സാംസ്‌കാരിക സമ്മേളനങ്ങള്‍ക്ക്. പൊതുയോഗങ്ങള്‍ക്ക്. കാഴ്ചയ്ക്ക് .എഴുന്നള്ളിപ്പിന്. അലങ്കാരത്തിന്. പ്രിയനന്ദനനെ നിശ്ചയമായും വേണം.

അദ്ദേഹം ദേശീയ പുരസ്‌കാരം നേടി മലയാള സിനിമയെ ആകാശത്തോളമുയര്‍ത്തി എന്ന് നമ്മളും ആവേശഭരിതരായി. നാടുനീളെ സ്വീകരണം കൊടുത്ത് നമ്മുടെ ഉദാരതയും സാംസ്‌കാരിക ഔന്നത്യവും പ്രദര്‍ശിപ്പിച്ചു. പ്രിയന്‍ ഇനിയും അവാര്‍ഡ് നേടട്ടെ. നമ്മള്‍ ഇനിയും സ്വീകരണം കൊടുക്കും. ആദരിക്കും. ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കും.ഹല്ല പിന്നെ…..

പ്രിയന്‍ എന്നും ഇവിടെ ഉണ്ടായിരുന്നു. തെരുവിലും. സദസ്സിലും വേദിയിലും. നാടകശാലയിലും മദ്യശാലയിലും സിനിമാശാലയിലും. അക്കാദമി മുറ്റത്തും കലാസമിതിയിലുമൊക്കെ. ജാഥയില്‍ അണി നിരന്നും മുദ്രാവാക്യം വിളിച്ചും തര്‍ക്കിച്ചും ഏറ്റുമുട്ടിയും പൊരുതിയും സമരം ചെയ്തും നമുക്കിടയില്‍ത്തന്നെ.
“വാലാട്ടുന്നവരല്ല, കുരയ്ക്കുന്നവരാണ് യഥാര്‍ത്ഥനായ്ക്കള്‍ ” എന്നൊക്കെ എന്റെ കവിത കൊണ്ട് എനിക്കു തന്നെ താക്കീത് നല്കിയും. ധീരമായ നിലപാടുകളുടെ പേരില്‍ പുലഭ്യം കേട്ടും അക്രമിക്കപ്പെട്ടും ചാണകാഭിഷേകം ചെയ്യപ്പെട്ടും നട്ടെല്ലു വളയ്ക്കാതെ നമുക്കിടയില്‍ത്തന്നെ.

നമ്മുടെ നിശ്ശബ്ദതയ്ക്ക് പ്രായശ്ചിത്തം ചെയ്തു കൊണ്ട്. നല്ല നാടകങ്ങള്‍ ഉണ്ടാക്കിക്കൊണ്ട്. അങ്ങേയറ്റത്തെ ക്ലേശക്കൊടുമുടികള്‍ ചവിട്ടിക്കയറിയും സങ്കടല്‍ നീന്തിയും ഓരോ സിനിമയും എടുത്തു കൊണ്ട്. തനിക്ക് സ്വീകരണങ്ങള്‍ തന്നവരോ ഉദ്ഘാടനങ്ങള്‍ക്കു വിളിച്ചവരോ ആരെങ്കിലും തന്റെ സിനിമ കാണാന്‍ വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട് .താന്‍ കൂടി ഉള്‍പ്പെട്ട കെ എസ് എഫ് ഡി സി നല്ല സിനിമയോടു പുലര്‍ത്തുന്ന ശത്രുതാപരമായ നിലപാടിനിരയായി സ്വയം നിന്നെരിഞ്ഞു കൊണ്ട്. പ്രിയന്‍ ഇപ്പോഴും നമുക്കിടയില്‍ ഉണ്ട്.

സൈലന്‍സര്‍ ഇതാ ഇപ്പോഴും തിയേറ്ററില്‍ ഉണ്ട്. (തൃശൂര്‍ കൈരളി തിയ്യേറ്ററില്‍ ഉച്ചക്ക് ഒന്നരയ്ക്കാണ് പ്രദര്‍ശനം) വൈശാഖന്‍ മാഷ്ടെ പ്രസിദ്ധമായ രചന.ലാലിന്റെയും ഇര്‍ഷാദിന്റെയും ഗംഭീരമായ അഭിനയം. അശ്വഘോഷന്റെ മികച്ച ഫോട്ടോഗ്രാഫി.ഗോപീകൃഷ്ണന്റെ ഒന്നാന്തരം രചന. പ്രിയന്റെ ഗംഭീരമായ ചലച്ചിത്ര സാക്ഷാത്ക്കാരം.

കലാകാരന്റെ പ്രശസ്തി നമുക്ക് വേണം. കല വേണ്ട എന്നതാവരുത് നമ്മുടെ സമീപനം. വരൂ. സൈലന്‍സര്‍ കാണൂ. സിനിമ കാണല്‍ വെറും കാഴ്ചയല്ല. അതൊരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്. നിശ്ചയമായും അത് രാഷ്ട്രീയ പ്രവര്‍ത്തനമായും മാറും.

അതിനാല്‍
വരിക വരിക സഹജരേ.