സിനിമ രാഷ്ട്രീയലക്ഷ്യങ്ങളോടെ; മോദി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോണ്‍ഗ്രസ്, സി.പി.എം. തുടങ്ങിയ പാര്‍ട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും പ്രദര്‍ശനം നീട്ടി വെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരു പാര്‍ട്ടികളും കമ്മീഷനെ സമീപിച്ചത്. ആദ്യം ഏപ്രില്‍ 12ന് നിശ്ചയിച്ചിരുന്ന റിലീസ് പിന്നീട് ഏപ്രില്‍ അഞ്ചിലേയ്ക്ക് മാറ്റുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ പതിനൊന്നിനാണ് നടക്കുന്നത്.

ഡല്‍ഹി തിരഞ്ഞെടുപ്പ് ഓഫീസറാണ് നിര്‍മ്മാതാക്കളില്‍ നിന്ന് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്. മാര്‍ച്ച് 30 നകം മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ സിനിമാ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാതാക്കളും സിനിമയിലെ നായകന്‍ വിവേക് ഒബ്‌റോയിയും ബി.ജെ.പിക്കാരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കേബിള്‍ നെറ്റ് വര്‍ക്ക് ചട്ടം, ജനപ്രാതിനിധ്യ നിയമം, ഭരണഘടന അനുച്ഛേദം 324 എന്നിവയുടെ ലംഘനമാണിതെന്നാണ് ആരോപണം.

വിവേക് ഒബ്റോയിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേഷം ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറാണ്. ഇദ്ദേഹം “മേരി കോം”, “സരബ്ജിത്” തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിര്‍മ്മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.