ബെറ്റിങ് ആപ്പുകളുടെ പ്രചാരണം; വിജയ് ദേവരകൊണ്ട, പ്രകാശ് രാജ് ഉൾപ്പെടെയുളള താരങ്ങൾക്കെതിരെ കേസെടുത്ത് ഇ.ഡി

ബെറ്റിങ് ആപ്പുകൾക്കായി പരസ്യം ചെയ്തതിന് വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, റാണ ദഗുബാട്ടി ഉൾപ്പെടെയുളള താരങ്ങൾക്കെതിരെ കേസെടുത്ത് ഇ.ഡി. ഇവർക്ക് പുറമെ നിധി അഗർവാൾ, മഞ്ചു ലക്ഷ്മി എന്നീ നടിമാർക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കെതിരെയുമാണ് ഇസിഐആർ(എൻഫോഴ്സ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തത്. ടെലിവിഷൻ അവതാരകരായ രണ്ട് പേരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വൈകാതെ ഇവർക്കെതിരെയും സമൻസ് അയക്കുമെന്ന് ഇഡി അറിയിച്ചു.

29 പ്രമുഖ അഭിനേതാക്കൾ, ഹർഷൻ സായ് ഉൾപ്പെടെയുളള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ, ലോക്കൽ ബോയ് നാനി എന്ന യൂടൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെയും ഇഡി അന്വേഷണം നടത്തിവരികയാണ്. ബെറ്റിങ് ആപ്പ് പ്രചാരണങ്ങൾ നടത്തിയതിലൂടെ വലിയ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടാവുമെന്നും അത് കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

Read more

അതേസമയം ബെറ്റിങ് ആപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേസിൽ ഉൾപ്പെട്ട താരങ്ങൾ രംഗത്തെത്തിയിരുന്നു. കഴിവ് അടിസ്ഥാനമാക്കിയുളള ഗെയിമായ എ23യുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് താനെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്. റമ്മിയെ സ്കിൽ ബേസ്ഡ് ഗെയിം എന്ന നിലയിൽ നൈപുണ്യത്തിന്റെ കളിയായി സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിനിധികൾ പറഞ്ഞു. ഇത് ഭാഗ്യത്തെ അടിസ്ഥാനമാക്കിയുളള ചൂതാട്ടത്തിൽ നിന്ന് വ്യത്യസ്തമാണെന്നും അവർ കൂട്ടിച്ചേർത്തു. വിജയ് ദേവരകൊണ്ടയ്ക്ക് പുറമെ റാണ ദഗുബാട്ടിയും പ്രകാശ് രാജും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.