മണിച്ചേട്ടന്‍ ഈ അവസരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറച്ചൊന്നുമല്ല ജനങ്ങള്‍ക്ക് ആശ്വാസമാകുമായിരുന്നത്: സഹോദരന്‍ പറയുന്നു

പ്രളയക്കെടുതിയാല്‍ വലയുന്ന നിലമ്പൂരിലെ ജനങ്ങള്‍ക്ക് സഹായവുമായി കലാഭവന്‍ മണിയുടെ രാമന്‍ സ്മാരക കലാഗൃഹം. കലാഭവന്‍ മണിയുടെ അച്ഛന്റെ പേരില്‍ സ്ഥാപിച്ചിരിക്കുന്ന കലാഗൃഹം ഒരു ലക്ഷം രൂപയും ആവശ്യ സാധനങ്ങളുമാണ് നിലമ്പൂരിലെ ജനങ്ങള്‍ക്കായ് നല്‍കുന്നത്. കലാഭവന്‍ മണി ഇപ്പോഴും ജീവിച്ചിക്കുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് അത് അത് വലിയ ആശ്വാസമായിരുന്നനെ എന്നും കലാഗൃഹത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ഒരു ലക്ഷം രൂപയോളം സമാഹരിച്ചുവെന്നും മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

രാമകൃഷ്ണന്റെ കുറിപ്പ്…

നിലയ്ക്കുന്നില്ല ഒരിക്കലും ഈ മണിനാദം….കലാഭവന്‍ മണി തങ്ങളുടെ പിതാവായ രാമന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച രാമന്‍ സ്മാരക കലാഗൃഹത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്നു. ചെറിയ ഒരു തുകയ്ക്കായി സമാഹരണം തുടങ്ങിയത് എല്ലാവരുടെയും സഹകരണം കൊണ്ട് ഒരു ലക്ഷം രൂപയിലേക്ക് എത്തി.നിലമ്പൂരിലെ ക്യാമ്പിലേക്ക് നേരിട്ട് വിളിച്ച് ആവശ്യവസ്തുക്കളെ കുറിച്ച് ചോദിച്ചറിയുകയും ഇന്നലെ എറണാകുളത്തു നിന്ന് അവര്‍ പറഞ്ഞതനുസരിച്ചുള്ള പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയും ചെയ്തു. നാളെ ആഗസ്റ്റ് 15 ന് ഈ വസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നേരിട്ടെത്തിക്കും.”

കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ പ്രളയ ദുരിതം നേരിട്ടനുഭവിച്ചതുകൊണ്ട് തന്നെ ദുരിതങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ വടക്കുനിന്നു ധാരാളം സുഹൃത്തുക്കള്‍ സഹായ ഹസ്തവുമായി വന്നിരുന്നു. അവരെയെല്ലാം ഈ നിമിഷം നന്ദിയോടെ ഓര്‍ക്കുന്നു. മണിച്ചേട്ടന്‍ ഈ അവസരത്തില്‍ ഉണ്ടായിന്നുവെങ്കില്‍ കുറച്ചൊന്നുമല്ല ജനങ്ങള്‍ക്ക് ആശ്വാസമാകുമായിരുന്നത്.എന്നെ സംബന്ധിച്ചിടത്തോളം “അണ്ണാറ കണ്ണന് തന്നാലായത് “എന്നു മാത്രമെ പറയാന്‍ സാധിക്കുകയുള്ളൂ.

ഇത്രയും വലിയ ദുരന്തഭൂമിയിലേക്ക് ഇതൊന്നും ഒന്നും ആകില്ല എന്നറിയാം. .. ഇത് ഇവിടെ പറയുന്നത് ഒരു പരസ്യത്തിനു വേണ്ടിയല്ല. ഇത്തരം കലാ സ്ഥാപനങ്ങളില്‍ നിന്നും കലാകാരന്മാരില്‍ നിന്നും തുടര്‍ന്നും സഹായഹസ്തങ്ങള്‍ ഉണ്ടാവേണ്ടത് ആവശ്യമാണ്. സഹോദര്യത്തിന്റെ .. നന്മയുടെ … കരുണയുടെ മനസ്സാണ് നമുക്ക് ഉണ്ടാകേണ്ടത്.”മണി ചേട്ടന്‍ സ്ഥാപിച്ച രാമന്‍ സ്മാരക കലാഗൃഹം അതിനായി കൈകോര്‍ക്കുകയാണ്. ഈ തുക സമാഹരിക്കാന്‍ നിരവധി ശിഷ്യരും രക്ഷിതാക്കളും സ്വദേശത്തും വിദേശത്തുമുള്ള ധാരാളം സുഹൃത്തുക്കളും പങ്കാളികളായിട്ടുണ്ട്. ഈ അവസരത്തില്‍ ആരുടെയും പേരുകള്‍ പരാമര്‍ശിക്കുന്നില്ല. എല്ലാവരെയും നന്ദിയോടെ ഓര്‍ത്തുകൊണ്ട് നിങ്ങളുടെയെല്ലാം പ്രതിനിധികളായി നാളെ നിലമ്പൂരിലെ ക്യാമ്പിലേക്ക് യാത്രയാവുകയാണ്. മണിച്ചേട്ടന്‍ ഇന്നും ജനഹൃദയങ്ങളില്‍ ഉണ്ട്. നാളത്തെ യാത്രയില്‍ മണി ചേട്ടന്റെ അനുഗ്രഹം ഉണ്ടാകും എന്ന പ്രതീക്ഷയോടെ. ഉറ്റവരും ഉടയവരും നഷ്ടപെട്ടവരുടെ മുന്‍പിലേക്ക് നീറുന്ന മനസ്സോടെ, നിലയ്ക്കുന്നില്ല ഒരിക്കലും ഈ മണിനാദം.