ഒരു കേസില്‍ കോടതി എന്നെ ശിക്ഷിച്ചു, രണ്ടാമത്തെ കേസില്‍ ഫൈന്‍ അടച്ചു.. സിനിമയിലെ അവസരങ്ങളും നഷ്ടമായി: രജിത് കുമാര്‍

രണ്ട് കേസുകളില്‍ പ്രതിയായതിനെ കുറിച്ച് തുറന്നു പറഞ്ഞ് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ഡോ. രജിത് കുമാര്‍. കൊറോണ വന്ന കാലം ആയതിനാല്‍ എയര്‍പോര്‍ട്ടില്‍ താന്‍ വന്ന് ഇറങ്ങിയപ്പോള്‍ ആളുകള്‍ സ്വീകരിക്കാന്‍ വന്നതില്‍ രണ്ട് കേസുകളാണ് തലയില്‍ കെട്ടിവെച്ച് തന്നത് എന്നാണ് രജിത് കുമാര്‍ പറയുന്നത്.

ഒന്ന് അങ്കമാലി കോടതിയില്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ കേസ്. ഞാനാണ് ആളുകളെ വിളിച്ചുകൂട്ടിയത് എന്നാണ് ഒരു കേസ്. ആ കേസ് തള്ളിക്കളയാന്‍ വേണ്ടി 25000 രൂപ കൊടുത്ത് കേസ് ഫയല്‍ ചെയ്തു. രണ്ടാമത് എന്നെ കുറെ ആള്‍ക്കാര്‍ ഉമ്മ വെച്ചപ്പോള്‍ മനസിന് നന്മ ഉണ്ടെങ്കില്‍ കൊറോണ വരില്ലെന്ന് പറഞ്ഞുപോയി.

ആ തിരക്കില്‍ എന്താണ് കൊറോണ എന്ന് പോലും വന്നിറങ്ങുമ്പോള്‍ അറിയില്ല. അത് കൊറോണ പടരാന്‍ കാരണമായെന്ന് പറഞ്ഞ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ തിരുവനന്തപുരത്തുള്ള ഒരാള്‍ പരാതി നല്‍കി. അത് തള്ളിക്കളയാന്‍ ഞാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

ഒന്നാമത്തെ കേസില്‍ എന്നെ ശിക്ഷിച്ചു. എയര്‍പോര്‍ട്ടില്‍ ആളുകള്‍ കൂടിയതിന് എനിക്ക് ഹൈക്കോടതി ശിക്ഷ തന്നു. ഒന്നുങ്കില്‍ ഒരു ദിവസം ജയിലില്‍ തടവ് കിടക്കണം ഇല്ലേല്‍ 200 രൂപ ഫൈന്‍ അടക്കണം. 200 രൂപ ഫൈന്‍ അടച്ചു. നെടുമ്പാശ്ശേരി പൊലീസ് എഴുതിയ വകുപ്പുകള്‍ എല്ലാം തള്ളിക്കളഞ്ഞിരുന്നു.

ലാലേട്ടന്‍ രണ്ട് സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം പറഞ്ഞിരുന്നു. എന്റെ വീട്ടില്‍ പതിനഞ്ചോളം സിനിമാക്കാര്‍ വന്ന് അവസരം പറഞ്ഞിരുന്നതാണ്. കൊറോണ വന്നതിനാല്‍ അതെല്ലാം പോയി. ജോലി ഞാന്‍ രാജി വെയ്ക്കുകയും ചെയ്തു എന്നാണ് ഡോ രജിത് കുമാര്‍ സുല്‍ത്താന്‍ വേവ് എന്ന യുട്യൂബ് ചാനലില്‍ പ്രതികരിക്കുന്നത്.