അച്ഛന്‍ കൊട്ടാരത്തില്‍ വളര്‍ന്ന തമ്പുരാന്‍ പയ്യന്‍ അല്ല, ചെറുപ്പത്തിലെ കൊതിയെ കുറിച്ചാണ് പറഞ്ഞത്, അന്ന് ഭക്ഷണം കഴിക്കുന്ന രീതി അതായിരുന്നു: ദിയ കൃഷ്ണ

തനിക്കും അച്ഛന്‍ കൃഷ്ണകുമാറിനും എതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ദിയ കൃഷ്ണ. വീട്ടില്‍ പണി എടുക്കുന്നവര്‍ക്ക് കുഴികുത്തി കഞ്ഞി കൊടുത്തിട്ടുണ്ടെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെ ഒരു വീഡിയോയില്‍ ദിയ പറഞ്ഞ ചില വാക്കുകളും വിവാദമായിരുന്നു. ലണ്ടനിലെ ഒരു പാര്‍ക്കില്‍ പ്രാവുകള്‍ക്ക് കൃഷ്ണകുമാര്‍ തീറ്റ കൊടുക്കുന്നതിനിടെ ”ഇനി ഇവര്‍ക്ക് മണ്ണിലിട്ടു കൊടുത്തു എന്നു പറഞ്ഞ് അതൊരു പ്രശ്നമാകുമോ?”

”വീട്ടില്‍ നിന്നൊരു പ്ലേറ്റ് കൊണ്ടുവരാമായിരുന്നു. ചിലര്‍ക്കൊക്കെ ഇത് ചിലപ്പോള്‍ ഫീല്‍ ആകും” എന്നായിരുന്നു ദിയ പറഞ്ഞത്. തെരുവില്‍ കൊത്തിപ്പെറുക്കുന്ന പക്ഷികള്‍ക്ക് തുല്യരാണ് കുഴിയില്‍ കഞ്ഞി കുടിപ്പിച്ച മനുഷ്യര്‍ എന്നാണ് ഇവരുടെ വിചാരം എന്നിങ്ങനെയുള്ള കമന്റുകളും ഉയര്‍ന്നിരുന്നു. തന്റെ അച്ഛന്‍ കൊട്ടാരത്തില്‍ വളര്‍ന്ന തമ്പുരാന്‍ പയ്യന്‍ അല്ല, അച്ഛന്‍ അന്നത്തെ കൊതിയെ കുറിച്ചാണ് പറഞ്ഞത് എന്നാണ് ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

ദിയയുടെ വാക്കുകള്‍:

കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ അച്ഛന്റെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് പോയതായിരുന്നു. അമ്മ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ പോകുമ്പോള്‍ പഴങ്കഞ്ഞി കണ്ടു. ആദ്യമായാണ് ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ പഴഞ്ചോറ് കാണുന്നത്. വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ് പഴഞ്ചോറ്. അച്ഛനും എനിക്കും പ്രത്യേകിച്ചും. ആ വ്‌ലോഗില്‍ അച്ഛന്‍ പറഞ്ഞത്. പഴഞ്ചോറ് കണ്ടപ്പോള്‍ തന്നെ അച്ഛന് പഴയ കാലം ഓര്‍മ വന്നുവെന്നാണ് പറയുന്നത്. പഴയ കാലം എന്നാല്‍ അച്ഛന് ഇരുപതോ മുപ്പതോ വയസുള്ളപ്പോഴല്ല, ഏഴോ എട്ടോ വയസുള്ളപ്പോഴത്തെ കാര്യമാണ്.

അച്ഛന്‍ സാധാരണയില്‍ സാധാരണക്കാരായ, ലോവര്‍ മിഡില്‍ ക്ലാസ് ഫാമിയില്‍ നിന്നുമാണ് വരുന്നത്. അദ്ദേഹം വലുതായ ശേഷമാണ് മീഡിയയിലേക്ക് വരുന്നതും ഇന്നത്തെ നിലയിലേക്ക് എത്തുന്നതും. എണ്‍പതുകളിലെ കാര്യമാണ് അച്ഛന്‍ പറഞ്ഞത്. അച്ഛന്റെ വീട്ടില്‍ പണിക്ക് വരുന്ന ആളുകളെ കുറിച്ചല്ല പറഞ്ഞത്. അച്ഛന്റെ വീടിന്റെ അടുത്ത് പണിക്ക് വരുന്നവരെ കുറിച്ചാണ് പറഞ്ഞത്. അവര്‍ ക്ഷീണിച്ച് നില്‍ക്കുന്നത് കണ്ട് അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അച്ഛന്റെ അമ്മയ്ക്ക് തോന്നിയിരുന്നു. ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലി ആയതിനാല്‍ എല്ലാവര്‍ക്കുമുള്ള പാത്രവും ഗ്ലാസും ട്രേയുമൊന്നും കാണില്ല. ഒരു പത്തമ്പത് പേര്‍ക്ക് കൊടുക്കാന്‍ ഇതൊന്നും തികയില്ല. വീട്ടില്‍ ഒരു രണ്ടുമൂന്ന് പാത്രങ്ങളൊക്കെയേ ഉണ്ടാകു.

അവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് തോന്നി അമ്മൂമ്മ അവര്‍ക്ക് എല്ലാവര്‍ക്കും പഴഞ്ചോറുണ്ടാക്കും. നാട്ടിന്‍ പുറത്ത് പണ്ട് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന രീതിയാണ് ഇത്. മണ്ണില്‍ കുഴികുത്തി അതില്‍ ഇല വച്ച് ചോറ് ഒഴിച്ച് കഴിക്കുന്നത്. കൈ വച്ചോ പ്ലാവിന്റെ ഇല വച്ചോ കഴിക്കും. എന്റെ അച്ഛനും അപ്പൂപ്പനും എന്റെ കൂട്ടുകാരുടെ അച്ഛന്മാരുമെല്ലാം അങ്ങനെ കഴിച്ചിട്ടുണ്ട്. അത് അന്നത്തെ ട്രഡിഷനാണ്. അന്ന് അങ്ങനെയാണ് കഴിക്കുന്നത്. അവര്‍ അങ്ങനെ കഴിക്കുന്നത് കാണുമ്പോള്‍ കൊച്ചുകുട്ടിയായ അച്ഛനും അങ്ങനെ കഴിക്കണമെന്ന് കൊതി തോന്നിയിട്ടുണ്ട്. എഴെട്ട് വയസുള്ള പയ്യന് തോന്നിയ ആഗ്രഹത്തെ കുറിച്ചാണ് അച്ഛന്‍ ആ വീഡിയോയില്‍ പറയുന്നത്.

അല്ലാതെ താഴ്ന്ന ജാതിക്കാര്‍ക്ക് കുഴി കുത്തി കഞ്ഞി കൊടുത്തു എന്നല്ല അച്ഛന്‍ പറയുന്നത്. എന്റെ അച്ഛനോ ഞാനോ എന്റെ കുടുംബത്തിലെ ഓരാള്‍ പോലും ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുന്നത് പോലും നിങ്ങള്‍ പൈസക്കാരാണോ എന്ന് ചോദിച്ചിട്ടല്ല. ഇതിനിയൊണ്, എന്റെ അച്ഛനുമായും ഞാനുമായും പ്രശ്നമുള്ള ചിലര്‍ ആ ഭാഗം മാത്രമെടുത്ത് ട്വിസ്റ്റ് ചെയ്ത് എന്റെ അച്ഛന് ജാതിയുടെ പ്രശ്നമുണ്ടെന്ന് ആക്കുന്നത്. എന്റെ അച്ഛന്‍ ലോവര്‍ മിഡില്‍ ക്ലാസില്‍ നിന്നുമാണ്. അങ്ങനെയുള്ളവര്‍ പാവങ്ങളെ മോശമായി കാണില്ല. എന്റെ അച്ഛന്‍ കൊട്ടാരത്തില്‍ വളര്‍ന്ന തമ്പുരാന്‍ പയ്യന്‍ അല്ല.

ഇതിനെതിരെ നിയമപരമായി നീങ്ങണം എന്ന് വരെ ചിലര്‍ പറഞ്ഞു. പക്ഷേ, അതില്‍ ചിലരൊക്കെ വിദ്യാര്‍ഥികളാണ്. അവരുടെ ഭാവിയെ ബാധിക്കും എന്നതില്‍ അതിന് മുതിരുന്നില്ല. ഒരാളെപ്പറ്റി ഒരു കാര്യം പറയുമ്പോള്‍ അത് ശരിയാണോ തെറ്റാണോ എന്ന് അന്വേഷിക്കണം. എന്റെ വ്ളോഗില്‍ അച്ഛന് പ്രാവിന് തീറ്റ കൊടുക്കുന്ന സമയത്ത് തറയില്‍ ഇട്ടു കൊടുത്താല്‍ പ്രശ്നമാകുമോ എന്ന് ഞാന്‍ പറയുന്നുണ്ട്. പക്ഷേ, അവിടേയും ഞാന്‍ ആരുടേയും കാസ്റ്റിനെക്കുറിച്ചോ മതത്തെക്കുറിച്ചോ പറഞ്ഞിട്ടില്ല. ഒരു തെറ്റും ചെയ്യാതെ, അച്ഛന്‍ പണ്ടത്തെ കൊതി പറഞ്ഞതിനെ ഇങ്ങനെ ട്വിസ്റ്റ് ചെയ്‌തെങ്കില്‍ പ്രാവിന് ഭക്ഷണം ഇട്ടു കൊടുത്തതിന് എന്നെ ആരെങ്കിലും എന്തെങ്കിലും പറയുമോ?

എന്നെ ടാര്‍ജറ്റ് ചെയ്യുമോ എന്നതായിരുന്നു എന്റെ പേടി. ഇനി അതും കൂടെ നിങ്ങള്‍ ട്വിസറ്റ് ചെയ്‌തെടുക്കരുതേ. പ്രവിന് നമ്മള്‍ക്ക് ഇങ്ങനെയോ ഭക്ഷണം കൊടുക്കാന്‍ പറ്റു. എങ്ങനെയാണ് ഇതൊരു മതപരവും രാഷ്ട്രീയപരവുമായ കാര്യമായി മാറിയതെന്ന് എനിക്ക് മനസിലായിട്ടില്ല. പരോക്ഷമായി ആളുകള്‍ ഉണ്ടാക്കിയെടുത്ത സ്റ്റോറിയില്‍ നിന്നും ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു. എല്ലാ കാര്യങ്ങളും ട്വിസ്റ്റ് ചെയ്യാതിരിക്കുക. കാര്യങ്ങള്‍ പോസറ്റീവായി എടുക്കാന്‍ നോക്കുക.