ദിയക്കും കൃഷ്ണകുമാറിനും ആശ്വാസം, നിര്‍ണ്ണായകമായി ബാങ്ക് ഇടപാടുകളും സിസിടിവി ദൃശ്യങ്ങളും, ജീവനക്കാരികളുടെ പരാതിയില്‍ കഴമ്പില്ല

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ യുവതികള്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്. ജീവനക്കാര്‍ സാമ്പത്തികത്തട്ടിപ്പ് നടത്തിയതായാണ് പൊലീസിന്റെ നിഗമനം. സ്ഥാപന ഉടമ ദിയ കൃഷ്ണ, ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് പൊലീസ് പരിശോധിച്ചത്. ദിയയുടെ സ്ഥാപനത്തിലും പൊലീസ് അന്വേഷണം നടത്തി.

ജീവനക്കാരികള്‍ സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയ തുകകള്‍ എടിഎം വഴി പിന്‍വലിച്ച് ദിയക്ക് നല്‍കിയതായാണ് യുവതികള്‍ പറയുന്നത്. എന്നാല്‍, പണം പിന്‍വലിച്ചതിന്റെ രേഖകള്‍ ലഭിച്ചിട്ടില്ല. യുവതികള്‍ ദിയയോടും കുടുംബത്തോടും കുറ്റം സമ്മതിക്കുന്നതായുള്ള ദൃശ്യങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും.

മൂന്ന് ജീവനക്കാരികള്‍ ചേര്‍ന്ന് 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ദിയയുടെ ഫ്‌ളാറ്റില്‍ നിന്ന് യുവതികള്‍ രണ്ട് കാറുകളിലായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതികളുടെ പരാതിയില്‍ കഴമ്പില്ലെന്നും കൗണ്ടര്‍ കേസായി പരിഗണിച്ചാല്‍ മതിയെന്നുമുള്ള തീരുമാനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്.

ജീവനക്കാരികള്‍ നല്‍കിയ പരാതിയില്‍ ദിയയും കൃഷ്ണകുമാറും മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസ് എടുത്തിരിക്കുന്നത്.