'ഈ മുണ്ടും ചട്ടയുമൊന്നു കളറാക്കി കൂടെ, നീല മുണ്ടോ പച്ച മുണ്ടോ ധരിച്ചാ പോരെ'; ഷീലയും ഒത്തുള്ള രസകരമായ അനുഭവം പങ്കുവെച്ച് സത്യന്‍ അന്തിക്കാട്

മലയാള സിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന്റെ നിറവിലാണ് നടി ഷീല. 2003- ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം മനസിനക്കരെയിലൂടെ ആയിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അഭിനയരംഗത്തേക്കുള്ള ഷീലയുടെ മടങ്ങി വരവ്. ചിത്രത്തിന്റെ സെറ്റിലുണ്ടായ രസകരമായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. മാതൃഭൂമിയില്‍ എഴുതിയ ലേഖനമാണ് സത്യന്‍ അന്തിക്കാട് ഷീലയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്…

മനസ്സിനക്കരെയുടെ ഷൂട്ടിങ് നടക്കുന്നതിനിടയിലൊരു ദിവസം ഷീലച്ചേച്ചി പറഞ്ഞു

“”സത്യാ, എന്റെ കൂടെയുള്ള പെണ്ണിന് ഒരു സംശയം.””

കൂടെയുള്ള പെണ്ണ് എന്നു പറയുന്നത് ഹെയര്‍ ഡ്രെസ്സറാണ്. തെലുങ്കുദേശത്ത് ജനിച്ച ഒരു പാവം സ്ത്രീ. അവര്‍ കേരളത്തില്‍ വരുന്നത് ആദ്യമായാണ്. ചേച്ചിയുടെ പിറകില്‍നിന്ന് മാറില്ല. ചേച്ചിയോടല്ലാതെ വേറൊരാളോടും മിണ്ടാറില്ല.

“”എന്താ സംശയം?”” ഞാന്‍ ചോദിച്ചു.

“”സംശയമല്ല. അവള്‍ക്ക് വല്ലാത്തൊരു കണ്‍ഫ്യൂഷന്‍. സത്യനും ഷീലയും ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്ന് അവള്‍ കേട്ടിട്ടുണ്ട്. എന്നേക്കാള്‍ പ്രായക്കൂടുതല്‍ ഉള്ള ആളാണെന്നുമറിയാം. പക്ഷേ, നേരിട്ടുകണ്ടപ്പോള്‍ എവിടെയോ എന്തോ പന്തികേട്. ഈ തൊപ്പിയും വെച്ച് സെറ്റില്‍ ഓടിനടക്കുന്ന ആളാണോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമുകനും ഭര്‍ത്താവുമൊക്കെയായി അഭിനയിച്ചത്? വിശ്വസിക്കാന്‍ പറ്റുന്നില്ലത്രെ.””

സത്യന്റെ സിനിമയിലേക്കാണ് പോകുന്നതെന്ന് പറഞ്ഞ് ട്രെയിന്‍ കയറിയപ്പോഴേ അവര്‍ മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ടാകും അത് പഴയ സത്യനാണെന്ന്. സത്യന്‍ അന്തിക്കാട് എന്നൊരു പേര് ഈ ആന്ധ്രക്കാരി എങ്ങനെ കേള്‍ക്കാന്‍!

ഞാന്‍ പറഞ്ഞു :
“”എനിക്കതിശയമില്ല ചേച്ചി. ചേച്ചിയോടൊപ്പമാണല്ലോ സഹവാസം. അവരങ്ങനെ ധരിച്ചില്ലെങ്കിലേ പ്രയാസമുള്ളൂ.””

കൊച്ചുത്രേസ്യയുടെ കുടയെടുത്ത് ചേച്ചി എന്നെ അടിക്കാനോങ്ങി. ചുറ്റുമുണ്ടായിരുന്നവരൊക്കെ ചിരിച്ചു.
ഹെയര്‍ ഡ്രസ്സറെപ്പോലെ മണ്ടിയൊന്നുമല്ല ഷീലചേച്ചി. പക്ഷേ, ഇടയ്ക്ക് നിഷ്‌കളങ്കമായ ചില ചോദ്യങ്ങള്‍ ചോദിക്കും. കുട്ടിത്തം നിറഞ്ഞ ചോദ്യങ്ങള്‍. ഒരു കാലത്ത് മലയാള സിനിമ അടക്കിവാണ മഹാനടിയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് നമ്മള്‍ മറന്നുപോകും.

“”മെല്ലെയൊന്നു പാടി നിന്നെ ഞാനുറക്കിയോമലേ….” എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനായി മൂന്നാറിലെത്തിയപ്പോള്‍ ചേച്ചി ചോദിച്ചു. “”പാട്ടല്ലേ. അത് കളര്‍ഫുളായി എടുക്കാനാണല്ലോ, മൂന്നാറിലെത്തിയിരിക്കുന്നത്. നയന്‍താരയ്ക്കും ജയറാമിനുമൊക്കെ ഡ്രസ്സ് ചേഞ്ചുണ്ട്. എനിക്ക് മാത്രമെന്തിനാ ഈ മുണ്ടും ചട്ടയും? നിറപ്പകിട്ടുള്ള മറ്റേതെങ്കിലും വസ്ത്രമിട്ടുകൂടെ?””

“”അയ്യോ ചേച്ചീ അതു വേണ്ട. കൊച്ചുത്രേസ്യയെ തനി ക്രിസ്തീയവേഷത്തില്‍ കാണുന്നതാണ് ഭംഗി. മുണ്ടും ചട്ടയും മാറ്റിയാല്‍ ആ കഥാപാത്രംതന്നെ മാറിപ്പോകും.””

ഗാനരംഗമായതുകൊണ്ട് ധരിക്കാന്‍ നിറപ്പകിട്ടുള്ള സാരിയും ആഭരണങ്ങളുമൊക്കെ ചേച്ചി കൂടെ കൊണ്ടുവന്നിട്ടുണ്ടെന്ന് ഞാന്‍ പിന്നീടാണറിഞ്ഞത്. മുണ്ടും ചട്ടയും മാറ്റാന്‍ ഞാന്‍ സമ്മതിക്കില്ലെന്ന് ഉറപ്പായതോടെ ചേച്ചിയുടെ അടുത്ത ചോദ്യം:

“”എന്നാ പിന്നെ മുണ്ടും ചട്ടയും കളറിലാക്കിക്കൂടെ? നീലമുണ്ടും ചട്ടയും അല്ലെങ്കില്‍ പച്ച മുണ്ടും ചട്ടയും?”” ഞാന്‍ ചിരിച്ചുപോയി. അത് നിഷ്‌ക്കളങ്കതയുടെ ചോദ്യമാണ്. തിരശ്ശീലയില്‍, തന്നെ ഏറ്റവും ഭംഗിയായി കാണാനാഗ്രഹിക്കുന്ന ഒരു പുതുമുഖത്തിന്റെ ചോദ്യം.

ആ മനസ്സു തന്നെയാണ് ഷീല എന്ന വലിയ നടിയുടെ മുതല്‍ക്കൂട്ട്. “ഒരു പെണ്ണിന്റെ കഥ” യില്‍ സത്യന്‍ എന്ന മികച്ച നടനെ സ്വന്തം പ്രകടനം കൊണ്ട് വിറപ്പിക്കുന്ന ഷീലയെ കണ്ട് അന്തിക്കാട് “ആരാധന” എന്ന ഓല ടാക്കീസിലിരുന്ന് ഞാന്‍ കൈയടിച്ചിട്ടുണ്ട്. “വാഴ്‌വേമായ”ത്തിലെ നിസ്സഹായയായ നായികയുടെ വൈകാരിക ഭാവങ്ങള്‍ കണ്ട് കരഞ്ഞിട്ടുണ്ട്.

“കള്ളിച്ചെല്ലമ്മ”യുടെ ചുറുചുറുക്ക് കണ്ട് കൊതിച്ചിട്ടുണ്ട്. “കറുത്തമ്മ” യുടെ കണ്ണിലെ പ്രണയവും വിരഹവും കണ്ട് അതിശയിച്ചിട്ടുണ്ട്. പ്രശസ്തിയുടെ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഒരാളോടും അഭിപ്രായം ചോദിക്കാതെ “മതി” എന്ന് സ്വയം തീരുമാനിച്ച് സിനിമാരംഗത്തു നിന്ന് ഷീല പിന്മാറിയത്. പിന്നെ, നീണ്ട ഇരുപത്തിരണ്ടു വര്‍ഷം അവര്‍ സിനിമയില്‍ ഉണ്ടായിരുന്നില്ല.

“”ആ സമയത്തൊക്കെ ചേച്ചി എന്തു ചെയ്തു?”” ഞാന്‍ ചോദിച്ചിട്ടുണ്ട്.
“”അപ്പോഴാണ് ഞാന്‍ ഞാനായി ജീവിച്ചത്”” ഷീലച്ചേച്ചി പറഞ്ഞു
ഇഷ്ടമുള്ളിടത്തോളം മധുരം കഴിച്ചു. കാണാനാഗ്രഹിച്ച നാടുകളൊക്കെ കണ്ടു. ഇഷ്ടം തോന്നിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു. മദ്രാസില്‍ ചൂടു കൂടുമ്പോള്‍ ഊട്ടിയിലെ അവധിക്കാല വസതിയില്‍ പോയി താമസിച്ചു. കഥയെഴുതി, ചിത്രങ്ങള്‍ വരച്ചു അങ്ങനെ ജീവിതം ആഘോഷമാക്കിയ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍!

അപ്പോഴാണ് അനശ്വരനടനായ ബഹദൂര്‍ പണ്ട് പറയാറുള്ള ഒരു വാചകം സത്യമായി മാറിയത് “”സിനിമയ്ക്ക് അകത്തേക്കുള്ള വാതിലേയുള്ളൂ. പുറത്തേക്ക് വഴിയില്ല.””

ഷീലയെത്തേടി വീണ്ടും മലയാള സിനിമയെത്തി. ആദ്യം അഭിനയിച്ചുതുടങ്ങിയത് മറ്റൊരു സിനിമയാണെങ്കിലും “മനസ്സിനക്കരെ”യിലൂടെ പ്രേക്ഷകരിലേക്കെത്താനായിരുന്നു യോഗം. ഒരു സംവിധായകനെന്ന നിലയില്‍ അതെനിക്കു കിട്ടിയ ഭാഗ്യം!

ഷൂട്ടിംഗ് സെറ്റിലെത്തിയ ആദ്യദിവസം ചേച്ചി പറഞ്ഞു: “”എനിക്ക് പുതിയ രീതികളൊന്നുമറിയില്ല. സത്യന്‍ പറയുന്നതുപോലെ ഞാനഭിനയിക്കാം. ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്ന ഒരാളാണെന്നു കരുതിയാല്‍ മതി.””അതാണ് ആ മനസ്സിന്റെ മഹത്ത്വം. ഇതൊക്കെ ഞാനെത്രയോ കണ്ടതാണെന്ന ഭാവത്തില്‍ ഇരിക്കാവുന്ന നടിയാണ് ഷീല. ഇനിയല്പം അഹങ്കാരം കാണിച്ചാലും ആരും കുറ്റം പറയില്ല. പക്ഷേ, സിനിമയെന്ന കലയുടെ മുന്നില്‍ എന്നും വിനയത്തോടെ നില്‍ക്കാനേ ഷീല പഠിച്ചിട്ടുള്ളൂ.

“മനസ്സിനക്കരെ” വീണ്ടും കാണാനവസരമുണ്ടായാല്‍ അതിലൊരു ഭാഗം നിങ്ങളൊന്നു ശ്രദ്ധിച്ചുനോക്കണം. “മെല്ലെയൊന്നു പാടി…” എന്ന പാട്ടിലൊരിടത്ത് ജയറാം നിലത്തു നിന്നൊരു പൂവ് പറിച്ചെടുത്ത് അതിന്റെ നേരിയ ഇതളുകളില്‍ ഊതുന്നുണ്ട്. അപ്പൂപ്പന്‍താടി പോലെയുള്ള ചെറിയൊരു പൂവാണ്. ഷോട്ട് എടുക്കും മുമ്പ് ചേച്ചി ജയറാമിനോട് പറഞ്ഞു:

“”ആ പൂവ് എന്റെ മുഖത്തേക്ക് ഊതിയാല്‍ മതി ജയറാം.””
“”അതെന്തിനാ ചേച്ചീ? “”അല്ല, അപ്പൊ സത്യന്‍ ചിലപ്പോള്‍ അതിന്റെ ക്ലോസപ്പ് എടുക്കും. എന്റെ മുഖത്തിനു മുന്നിലൂടെ പൂ പറക്കുന്നതുപോലെ.”” ഞാനത് അങ്ങനെത്തന്നെയാണ് ചിത്രീകരിച്ചത്. നല്ലൊരു ക്ലോസപ്പ് ഷോട്ട് കിട്ടാന്‍ കൊതിയുള്ള ഒരു പുതുമുഖം ഇപ്പോഴും ഷീലച്ചേച്ചിയുടെ ഉള്ളിലുണ്ട്.

“സ്‌നേഹവീട്” എന്ന സിനിമയിലുമുണ്ട് അത്തരം ഒരുപാട് ഓര്‍മ്മകള്‍.
“”ഉച്ചകഴിഞ്ഞേ ചേച്ചിയുടെ സീന്‍ എടുക്കുന്നുള്ളൂ. അതുവരെ മുറിയില്‍ വിശ്രമിച്ചോളൂ”” എന്നുപറഞ്ഞാലും അതിരാവിലെ ഞങ്ങളെത്തും മുമ്പ്  ലൊക്കേഷനിലെത്തും. ചോദിച്ചാല്‍ പറയും, “”മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ടു കൊണ്ട് നില്‍ക്കാമല്ലോ.””
ലാല്‍ സിനിമയെന്ന മാധ്യമത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലാത്ത കാലത്ത് അന്നത്തെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മത്സരിച്ചഭിനയിച്ച നടിയാണ്. പക്ഷേ, കൗതുകത്തോടെ, ആരാധനയോടെ മോഹന്‍ലാല്‍ അഭിനയിക്കുന്നതും നോക്കി നില്‍ക്കും. രാവിലെ ആറുമണിക്ക് ഷൂട്ടിംഗ് തുടങ്ങുമെന്നു പറഞ്ഞാല്‍ അതിനും പത്തുമിനിറ്റ് മുമ്പു തന്നെ സെറ്റിലെത്തിയിരിക്കും. ഒരു പരാതിയുമില്ലാതെ. സമയം ഏറെ വിലപിടിച്ചതാണെന്ന് അവര്‍ക്കറിയാം.

ഇന്ന്, മലയാള സിനിമയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരം ഷീലച്ചേച്ചിയെ തേടിയെത്തിയിരിക്കുന്നു ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ! കെ.എസ്. സേതുമാധവന്‍ സാറും നെടുമുടി വേണുവും അടങ്ങിയ ജൂറിയാണ് അതിനായി അവരെ തിരഞ്ഞെടുത്തത്. തീര്‍ച്ചയായും അര്‍ഹിക്കുന്ന അംഗീകാരമാണത്. കാരണം, ഷീല മലയാളത്തിന്റെ സ്വന്തം നടിയാണ്, കഥാകൃത്താണ്, ചിത്രകാരിയാണ്. “യക്ഷഗാനം” എന്ന മനോഹരമായ സിനിമയുടെ സംവിധായികയാണ്. എല്ലാത്തിനുമുപരിയായി കാപട്യമില്ലാത്ത ഒരു നല്ല മനസ്സിന്റെ ഉടമയാണ്.

Read more