ഐ.എഫ്.എഫ്.കെ മാറ്റിയതിന് പിന്നില്‍ മരക്കാറോ? വിശദീകരണവുമായി കമല്‍

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐ.എഫ്.എഫ്.കെ) ഫെബ്രുവരിയിലേക്ക് മാറ്റിയതിന് പിന്നില്‍ മരക്കാര്‍ റിലീസല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. മരക്കാറിന്റെ റിലീസ് കാരണമാണ് ചലച്ചിത്രമേള ഫെബ്രുവരിയിലേക്ക് മാറ്റിയതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് കമല്‍ രംഗത്തെത്തിയിരിക്കുന്നത്.

പ്രധാന വേദിയായ കൈരളി തിയേറ്ററില്‍ പണിനടക്കുന്ന സാഹചര്യമായതിനാലാണ് ഫെസ്റ്റിവല്‍ മാറ്റിവെക്കാന്‍ കാരണമെന്നാണ് കമല്‍ പറയുന്നത്. ഫെബ്രുവരിക്ക് മുന്‍പായി തിയേറ്ററിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചലച്ചിത്രമേളയുടെ ഉദ്ഘാടനമടക്കമുള്ള പ്രധാന ചടങ്ങുകള്‍ എല്ലാം കൈരളി തിയേറ്ററില്‍ വെച്ചാണ് നടക്കാറുള്ളത്. ഡിസംബര്‍ 10 മുതല്‍ ചലച്ചിത്രമേള തുടങ്ങാനായിരുന്നു ആദ്യം ആലോചിച്ചത്. ഡിസംബര്‍ 2ന് മരക്കാര്‍ റിലീസ് ചെയ്യുന്നതോടെ ഫിലിം ഫെസ്റ്റിവലിന് തിയേറ്റര്‍ കിട്ടില്ല എന്ന സ്ഥിതിയുള്ളതിനാല്‍ മേള മാറ്റിവെക്കുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

കൈരളി, നിള, ശ്രീ, കലാഭവന്‍, ന്യൂ, കൃപ, പത്മനാഭ തുടങ്ങിയ 12 തിയേറ്ററുകളാണ് ഇത്തവണ ചലച്ചിത്രമേളയുടെ വേദിയെന്നും കമല്‍ വ്യക്തമാക്കി.

നവംബര്‍ 21 മുതല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐ.എഫ്.എഫ്.ഐ) ഗോവയില്‍ വെച്ച നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഐ.എഫ്.എഫ്.കെ ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചിരിക്കുന്നത്. അതേസമയം ഡോക്ക്യുമെന്ററി ഫെസ്റ്റിവല്‍ (ഐ.ഡി.എഫ്.എഫ്.കെ) അടുത്ത മാസം തന്നെ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.