നൂറ് കോടിയോളം പ്രതിഫലം വാങ്ങിയില്ലേ, അദ്ദേഹത്തിന് സ്വന്തം ബാങ്ക് ബാലന്‍സിനെ കുറിച്ചാണ് ചിന്ത; 'പൃഥ്വിരാജ്' മൂലം കടം കയറി നശിച്ചെന്ന് വിതരണക്കാര്‍

അക്ഷയ്കുമാര്‍ നായകനായെത്തിയ ചിത്രം പൃഥ്വിരാജ് ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ അക്ഷയ്കുമാറിനെതിരെ സിനിമയുടെ വിതരണക്കാര്‍. 180 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് 68 കോടി മാത്രമേ നേടാനായുള്ളൂ. ബച്ചന്‍ പാണ്ഡെ വരുത്തിയ നഷ്ടം പൃഥ്വിരാജിലൂടെ നികത്താമെന്നായിരുന്നു വിതരണക്കാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ചിത്രം പരാജമായതോടെ കടുത്ത പ്രതിസന്ധിയാണ് ഇവര്‍ നേരിടുന്നത്.

ഒരു ചിത്രം പരാജയമായാല്‍ തെലുങ്കിലും തമിഴിലുമെല്ലാം വിതരണക്കാരുടെയും നഷ്ടം നികത്താന്‍ താരങ്ങള്‍ മുന്‍കൈ എടുക്കാറുണ്ട്. എന്നാല്‍ അക്ഷയ് കുമാര്‍ ഇതിന് തയ്യാറായില്ലെന്നാണ് ഇവരുടെ പരാതി. തെലുങ്കില്‍ ചിരഞ്ജീവിയുടെ ആചാര്യ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം വിതരണക്കാരുടെ നഷ്ടം നികത്തി. ഹിന്ദി സിനിമകളുടെ തുടര്‍ച്ചയായ പരാജയം ഞങ്ങളില്‍ കടുത്ത ആഘാതമാണ് ഉണ്ടാക്കുന്നത്.

എന്തിന് ഞങ്ങള്‍ മാത്രം സഹിക്കണം. ഞങ്ങളുടെ നഷ്ടം ആര് നികത്തും. 100 കോടിയോളമാണ് അക്ഷയ് പ്രതിഫലം വാങ്ങിക്കുന്നത്. ഞങ്ങളെ സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയില്ലേ? ഞങ്ങളില്‍ പലരും കടം കേറി തകര്‍ന്നു. സൂപ്പര്‍താരങ്ങള്‍ക്ക് അവരുടെ ബാങ്ക് ബാലന്‍സിനെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ- വിതരണക്കാര്‍ പറയുന്നു.

പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത ലോകേഷ് കനകരാജിന്റെ തമിഴ്ചിത്രം വിക്രം 250 കോടിയോളം നേടി പ്രദര്‍ശനം തുടരുകയാണ്. അതോടൊപ്പം തന്നെ 42 കോടിയോളം മുതല്‍ മുടക്കിലൊരുക്കിയ തെലുങ്ക് ചിത്രം മേജര്‍ ബോക്‌സ് ഓഫീസില്‍ 50 കോടിയിലേറെ വരുമാനം നേടി പ്രദര്‍ശനം തുടരുകയാണ്.