'ചെറുപ്പത്തില്‍ ഷെഫ് ആകണമെന്നായിരുന്നു അവന്റെ ആഗ്രഹം, അവന്‍ അനുജനാണെന്ന് പറയുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണ്'; ധനുഷിന് കുടുംബത്തിന്റെ സര്‍പ്രൈസ്

കുടുംബവുമായി ഏറെ അടുപ്പം കാത്തു സൂക്ഷിക്കുന്ന താരമാണ് ധനുഷ്. എന്നാല്‍ ധനുഷിന്റെ കുടുംബം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ അപൂര്‍വമായി മാത്രമാണ്. കഴിഞ്ഞ ദിവസം നടന്ന വികടന്‍ ടിവി അവാര്‍ഡില്‍ ധനുഷിന്റെ കുടുംബം സര്‍പ്രൈസ് അദ്ദേഹത്തിനു നല്‍കുകയുണ്ടായി. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ധനുഷിന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചൊരു വിഡിയോ അണിയറപ്രവര്‍ത്തകര്‍ കാണിച്ചിരുന്നു. അച്ഛന്‍ കസ്തൂരി രാജയും അമ്മ വിജയലക്ഷ്മിയും മകനെ കുറിച്ച് പറയുന്ന വാക്കുകളായിരുന്നു വിഡിയോയില്‍ ഉണ്ടായിരുന്നത്. അതിനുശേഷം അച്ഛനും അമ്മയും സ്റ്റേജിലേയ്ക്ക് കടന്നുവന്നു. പിന്നാലെ സഹോദരിമാരായ വിമല ഗീതയും കാര്‍ത്തിക ദേവിയും.

“ചെറുപ്പത്തില്‍ ഷെഫ് ആവണം എന്നായിരുന്നു ധനുഷിന്റെ ആഗ്രഹം. അവന്‍ വലിയ ഷെഫ് ആവും എന്നാണ് കരുതിയത്. വളരെ അഭിമാനമുണ്ട് ധനുഷിന്റെ സഹോദരി എന്ന് അറിയപ്പെടുന്നതില്‍.. ഞങ്ങള്‍ ഡോക്ടര്‍മാരാണ്. പക്ഷേ എവിടെ പോയാലും ധനുഷിന്റെ സഹോദരിമാരായാണ് ഞങ്ങള്‍ അറിയപ്പെടുന്നത്. അതില്‍ ഒരുപാട് അഭിമാനമുണ്ട്. ഇനിയും നീ ഉയരങ്ങള്‍ കീഴടക്കൂ” സഹോദരി പറഞ്ഞു. ഇതാദ്യമായാണ് ധനുഷിന്റെ സഹോദരിമാര്‍ പൊതുചടങ്ങില്‍ എത്തുന്നത്.

എത്ര വലിയ താരമായാലും ഇപ്പോഴും തങ്ങള്‍ക്കവന്‍ കുഞ്ഞാണെന്നും യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ നല്ല ഭക്ഷണം ഉണ്ടാക്കി വെയ്ക്കാന്‍ അമ്മയെ വിളിച്ചു പറയുകയും വീട്ടില്‍ എത്തിയാല്‍ അമ്മ വാരിത്തരുന്ന ഭക്ഷണം കഴിച്ച് അമ്മയുടെ മടിയില്‍ കിടന്നുറങ്ങുകയും ചെയ്യുന്ന അമ്മക്കുട്ടിയാണ് ധനുഷെന്നും താരത്തിന്റെ അച്ഛന്‍ പറഞ്ഞു. ഈ നിമിഷങ്ങള്‍ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തതാണെന്ന് ധനുഷ് പറഞ്ഞു. ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് ധനുഷിനായിരുന്നു.