സിനിമ ലാഗ് ആണെന്ന് പറയുന്ന നിരൂപകര്‍ എഡിറ്റിംഗ് പഠിക്കണം, ഒന്ന് മനസിലാക്കിയിട്ട് ചര്‍ച്ച ചെയ്താ പോരെ: അഞ്ജലി മേനോന്‍

ഒരു പ്രഗ്നന്‍സി കിറ്റിന്റെ ഫോട്ടോ പങ്കുവച്ചായിരുന്നു അഞ്ജലി മേനോന്റെ പുതിയ സിനിമ താരങ്ങള്‍ എല്ലാം ചേര്‍ന്ന് പ്രഖ്യാപിച്ചത്. പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, പത്മപ്രിയ, സയനോര എന്നിവര്‍ പങ്കുവച്ച പ്രഗ്നന്‍സി കിറ്റിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പലവിധത്തിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് തന്റെ സിനിമ ‘വണ്ടര്‍ വുമണ്‍’ പ്രഖ്യാപിച്ച് അഞ്ജലി മേനോന്‍ ലൈവില്‍ എത്തിയത്. ഒരു കൂട്ടം ഗര്‍ഭിണികളുടെ കഥയാണ് വണ്ടര്‍ വുമണ്‍ എന്ന സിനിമ പറയുക. ഈ മാസം 18ന് ആണ് സിനിമ സോണി ലൈവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

2018ല്‍ ഒരുക്കിയ ‘കൂടെ’ എന്ന സിനിമയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്ടര്‍വുമണ്‍. ഇംഗ്ലീഷിലാണ് സിനിമ എത്തുന്നത് എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. നിത്യ മേനോന്‍, പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നീ താരങ്ങളാണ് ഗര്‍ഭിണികളായി വേഷമിടുന്നത്. ഓരോ ഷോട്ടിലും കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ് വയ്ക്കുന്ന സംവിധായിക ആയതിനാല്‍ തന്നെ ചിത്രത്തിനായി പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്.

അഞ്ജലി മേനോന്റെ ചില പ്രസ്താവനകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുന്നത്. നിരൂപകര്‍ സിനിമ എന്ന മാധ്യമത്തെ കൂടുതല്‍ അറിയുകയും പഠിക്കുകയും ചെയ്യണമെന്നാണ് സംവിധായിക പറയുന്നത്. പലപ്പോഴും നിരൂപകര്‍ക്ക് സിനിമയുടെ സാങ്കേതികതയെ കുറിച്ച് അറിവുണ്ടാകില്ല. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് അറിയേണ്ടത് പ്രധാനമാണ്. അഞ്ജലി മേനോനെ സംബന്ധിച്ച് ഏറ്റവും ചിരി വരാറുള്ളത് സിനിമയ്ക്ക് ലാഗ് ഉണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ്. എന്താണ് അത്? ഇങ്ങനെയുള്ള അഭിപ്രായം പറയുന്നതിന് മുമ്പേ എഡിറ്റിംഗ് എന്ന പ്രക്രിയ എന്താണ് എന്ന് ആദ്യം കുറച്ചെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം.

ഒരു സിനിമയുടെ പേസ് എന്തായിരിക്കണമെന്ന് ഒരു ഡയറക്ടര്‍ തീരുമാനിച്ചിട്ടുണ്ടാകും. ഒരു ബന്ധവുമില്ലാത്ത രണ്ട് സിനിമകള്‍ താരതമ്യം ചെയ്തിട്ടൊക്കെ സംസാരിക്കും. അത് അങ്ങനെയല്ല വേണ്ടത്. നല്ല നിരൂപണങ്ങള്‍ തനിക്ക് ഇഷ്ടമാണ്. അത് വളരെ പ്രധാനമാണ്. സിനിമാ നിരൂപണം എന്നത് പഠിക്കാനുള്ള ഒരു വിഷയമായിരുന്നു. പക്ഷേ സിനിമയെന്ന മാധ്യമത്തെ മനസിലാക്കുക പ്രധാനമാണ്. നിരൂപണം നടത്തുന്ന ആളുകള്‍ സിനിമ എന്തെന്ന് കുറച്ചുകൂടി മനസിലാക്കിയിട്ട് സംസാരിക്കുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും ഗുണം ചെയ്യും എന്നാണ് അഞ്ജലി പറയുന്നത്.

ഇത് കൂടാതെ സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ചും സംവിധായിക സംസാരിക്കുന്നുണ്ട്. വളരെ മൂല്യവത്തായ ചര്‍ച്ചകളാണ് പലപ്പോഴും നടക്കാറ്. അത് വായിക്കുന്നത് തനിക്ക് വളരെ ഇഷ്ടമാണ്. ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ നമ്മള്‍ ചില കാര്യങ്ങള്‍ ഒളിപ്പിച്ചുവെക്കുമല്ലോ. അത് അവര്‍ മനസിലാക്കുന്നു എന്നറിയുമ്പോള്‍ വലിയ സന്തോഷമാണ്. ഇപ്പോള്‍ ആളുകള്‍ നീളന്‍ നിരൂപണങ്ങളൊക്കെ എഴുതുന്നുണ്ട്. പ്രേക്ഷകരില്‍ നിന്ന് നിരൂപകര്‍ വളര്‍ന്നു വരുമ്പോള്‍ നിരൂപകരും കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ മാധ്യമത്തെ ഒന്ന് മനസിലാക്കിയിട്ട് ചെയ്താല്‍ അത് എല്ലാവര്‍ക്കും നല്ലതല്ലേ എന്നും അഞ്ജലി മേനോന്‍ പറയുന്നുണ്ട്.

വിമര്‍ശിക്കുന്നവര്‍ നിങ്ങളുടെ യോഗ്യത എന്താണെന്ന് മനസിലാക്കണം. കൊറിയയില്‍ ആരും സിനിമകളെ വിമര്‍ശിക്കാറില്ല എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രസ്താവന ഈയടുത്ത ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ അതേ വാക്കുകളാണ് അഞ്ജലി മേനോന്റെതും എന്ന് പൂര്‍ണ്ണമായും പറയാന്‍ പറ്റില്ല. എന്നാല്‍ ഒരു സിനിമ കണ്ടാല്‍ സ്വഭാവികമായും അതു നല്ലതോ ചീത്തയോ എന്നു പ്രേക്ഷകരും നിരൂപകരം പ്രതികരിക്കും. അതിനെ തടയാനും ആവില്ല. മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം ഹിറ്റ് ആയ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ തന്നെയുണ്ട്. വലിയൊരു ശതമാനം പ്രേഷകരും സിനിമ കാണുന്നത് ഒരു വിനോദമായി തന്നെയാണ്. പണവും സമയവും ചിലവിട്ട് വരുന്ന അവരെ തൃപ്ത്തിപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ പ്രതികരികുക തന്നെ ചെയ്യും. അവരോട് എഡിറ്റിംഗ് പഠിക്കണം, സിനിമ എന്താണെന്ന് പഠിക്കണം എന്നൊക്കെ പറഞ്ഞിട്ട് കാര്യവുമില്ല.

എങ്കിലും അഞ്ജലി മേനോന്റെ ഒരു സിനിമ എന്ന് പറയുമ്പോള്‍ പ്രതീക്ഷയോടെ തന്നെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. കാരണം ‘ബാഗ്ലൂര്‍ ഡെയ്‌സ്’ എന്ന ഒറ്റ സിനിമ മതി അഞ്ജലി മേനോന്‍ എന്ന സംവിധായിക മലയാളി പ്രേക്ഷകരില്‍ ഉണ്ടാക്കിയ റേഞ്ച് മനസിലാക്കാന്‍ അപ്പോ സിനിമയ്ക്കായി കാത്തിരിക്കാം.