'വാസന്തി' തമിഴ് നാടകത്തിന്റെ സിനിമാവിഷ്‌ക്കാരം; സംസ്ഥാന അവാര്‍ഡ് നല്‍കിയതില്‍ വിവാദം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം “വാസന്തി” ചിത്രത്തിന് നല്‍കിയതില്‍ വിവാദം. മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗത്തിലാണ് റഹ്മാന്‍ ബ്രദേഴ്‌സ് ഒരുക്കിയ വാസന്തിക്ക് പുരസ്‌ക്കാരം ലഭിച്ചത്. എന്നാല്‍ വാസന്തി ഇന്ദിരാ പാര്‍ഥ സാരഥിയുടെ തമിഴ് നാടകം “പോര്‍വൈ പോര്‍ത്തിയ ഉടല്‍കള്‍” എന്നതിന്റെ സിനിമാ രൂപമാണ് എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

അതിനാല്‍ വാസന്തി അവലംബിത തിരക്കഥയിലാണ് ഉള്‍പ്പെടുക എന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. പോര്‍വൈ പോര്‍ത്തിയ ഉടല്‍കള്‍ പുരുഷാധിപത്യത്തിന് കീഴിലുള്ള വാസന്തി എന്ന കഥാപാത്രത്തിന്റെ പ്രതികാര കഥയാണ്. തമിഴ്‌നാട്ടിലും കേരളത്തിലും ഈ നാടകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലെയേഴ്‌സ് ഓഫ് ബ്ലാങ്കറ്റ് എന്ന ഇംഗ്ലീഷ് പരിഭാഷയുമുണ്ട്.

എന്നാല്‍ ഇന്ദിരാ പാര്‍ഥ സാരഥിയുടെ നാടകവുമായി സിനിമയ്ക്ക് ബന്ധമില്ലെന്നും ആര്‍ക്കു വേണമെങ്കിലും ഇത് പരിശോധിക്കാമെന്നുമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളും സംവിധായകരുമായ ഷിനോസ് റഹ്മാനും സജാസ് റഹ്മാനും പറയുന്നത്.

മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സ്വാഭാവ നടി എന്നിങ്ങനെ മൂന്ന് പുരസ്‌ക്കാരങ്ങളാണ് ഇത്തവണ വാസന്തിക്ക് ലഭിച്ചത്. സ്വാസികയാണ് ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയത്. നടന്‍ സിജു വിത്സന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് വാസന്തി. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് ഇതുവരെ സാധ്യമായിട്ടില്ല.