നിർമ്മാതാക്കൾ തെറ്റിദ്ധരിപ്പിച്ചു; സിങ്ക് സൗണ്ട് അവാർഡ് വിവാദത്തിന് മറുപടിയുമായി ജൂറി

ഡബ്ബ് ചെയ്ത ചിത്രത്തിന് സിങ്ക് സൗണ്ട് അവാർഡ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ദേശീയ ചലച്ചിത്ര അവാർഡ് ജൂറി. നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിധരിപ്പിച്ചതാണ് എന്നും ജൂറി പറ‌ഞ്ഞു. സിങ്ക് സൗണ്ട് ചിത്രമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. സിനിമ കണ്ടപ്പോഴും സിങ്ക് സൗണ്ടല്ലെന്ന് മനസിലായില്ലെന്നും, അതാണ് പുരസ്ക്കാരം നൽകിയതെന്നും ജൂറി അംഗം വിജി തമ്പി പറഞ്ഞു.

പൂര്‍ണ്ണമായും ഡബ്ബ് ചെയ്ത ദൊള്ളു എന്ന കന്നഡ ചിത്രത്തിനാണ് സിങ്ക് സൗണ്ട് അവാർഡ് ലഭിച്ചത്. ജോബിൻ ജയറാം എന്നയാളാണ് അവാർഡ് നേടിയത്. സാധാരണ സിനിമയ്‌ക്കെന്ന പോലെ സ്റ്റുഡിയോയില്‍ ഡബ്ബ് ചെയ്ത സിനിമയായിരുന്നു അത്. ജൂറി സിനിമ കണ്ടിട്ടാണോ അവാര്‍ഡ് കൊടുത്തതെന്ന് അറിയില്ല.

ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം ജ്യുറിക്ക് കേട്ടിട്ട് മനസിലാകാത്തത് നാണക്കേട് എന്ന് ചിത്രത്തിൽ സൗണ്ട് ഡിസൈനിങ് നിർവഹിച്ച മലയാളിയായ നിതിൻ ലൂക്കോസ് തുറന്നടിച്ചു. അവാര്‍ഡ് പ്രഖ്യാനം വന്നപ്പോള്‍ത്തന്നെ എന്താണിതെന്നോര്‍ത്ത് അദ്ഭുതപ്പെട്ടു.

ചെയ്യാത്ത ജോലിക്ക് പുരസ്‌കാരം കിട്ടിയതിന്റെ ഷോക്കിലാണ് അവാര്‍ഡ് ജേതാവായ ജോബിനെന്നും നിതിന്‍ ലൂക്കോസ് കൂട്ടിച്ചേർത്തു. നിതിൻ ലൂക്കോസിന്റെ വിമർശനം ഏറ്റെടുത്ത് റസൂൽ പൂക്കുട്ടിയും രംഗത്ത് വന്നു.