രാമന്‍ മാംസാഹാരവും കഴിച്ചിരുന്നു.., 'അന്നപൂരണി' വിവാദത്തില്‍ കോണ്‍ഗ്രസ് എംപി; പ്രതികരിക്കാതെ നയന്‍താര

നയന്‍താരയുടെ വിവാദ ചിത്രം ‘അന്നപൂരണി’ നെറ്റ്ഫ്ളിക്സില്‍ നിന്നും നീക്കിയതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. രാമന്‍ മാംസാഹാരവും കഴിച്ചിരുന്നതായി പറഞ്ഞ എംപി രാമായണത്തിലെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കൊണ്ടാണ് പ്രതികരിച്ചിരിക്കുന്നത്.

ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ അസ്വസ്ഥരാക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് കാര്‍ത്തി ചിദംബരം രാമായണത്തിലെ ഭാഗങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് അന്നപൂരണി ഒ.ടി.ടിയില്‍ നിന്നും നീക്കം ചെയ്തത്.

ചിത്രം പിന്‍വലിച്ചതായി സീ സ്റ്റുഡിയോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പങ്കുവച്ചാണ് വ്യക്തമാക്കിയത്. മതവികാരം വൃണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നുവെന്നും വിവാദ രംഗങ്ങള്‍ നീക്കുമെന്നും സീ സ്റ്റുഡിയോ അറിയിച്ചു. ഡിസംബര്‍ ഒന്നിന് ആയിരുന്നു അന്നപൂരണി തിയേറ്ററില്‍ എത്തിയത്. തിയേറ്ററില്‍ ശ്രദ്ധ നേടാത്ത ചിത്രം ഡിസംബര്‍ 29ന് ആയിരുന്നു ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.


പിന്നാലെയാണ് ചിത്രം മതവികാരം വ്രണപ്പെടുത്തിയതായി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ മുംബൈ പൊലീസ് കേസ് എടുത്തു. നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്.

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എല്‍ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചത്.

ബിരിയാണി ഉണ്ടാക്കേണ്ടി വരുന്ന സീനില്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്റ് ആര്‍ട്സും ചേര്‍ന്നാണ്.