ജയ്ഭീമിന് എതിരെയുള്ള പരാതി; സൂര്യ, ജ്യോതിക, ജ്ഞാനവേല്‍ എന്നിവര്‍ക്ക് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

സൂര്യ നായകാനായ തമിഴ് ചിത്രം ജയ്ഭീമിനെതിരയുള്ള പരാതിയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ചെന്നൈ ഹൈക്കോടതി. സിനിമയുടെ നിര്‍മ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന്‍ ടിജെ ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സിനിമയില്‍ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയര്‍ സേന പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. 2021 നവംബറിലാണ് വണ്ണിയാര്‍ സമുദായം പരാതി നല്‍കിയത്. ചിത്രത്തിലെ ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ത്ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായി എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.

ജയ് ഭീമിന്റെ റിലീസ് സമയത്ത് ചിത്രം നിരോധിക്കണമെന്നും വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ആക്ഷേപകരമായ രംഗങ്ങള്‍ നീക്കണം, അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജയ് ഭീം ടീം മാപ്പ് പറയണമെന്നും വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

ഒരു സമുദായത്തെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പൊലീസും ജുഡീഷ്യറിയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും താഴെക്കിടയില്‍ ഉള്ളവര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുള്ള സന്ദേശം നല്‍കുകയും ചെയ്യാനാണ് സിനിമ നിര്‍മ്മിച്ചതെന്നും സംവിധായകന്‍ ടിജെ ജ്ഞാനവേല്‍ പ്രതികരിച്ചിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പപേക്ഷിക്കുന്നുവെന്നും അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഏറെ ചര്‍ച്ച ചെയ്യപ്പട്ട ജയ് ഭീം കഴിഞ്ഞ നവംബറില്‍ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനം ചിത്രത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചത്. നിരവധി പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.