തിരക്കഥയിലും സംവിധാനത്തിലും തലയിടും, എല്ലാ പടങ്ങളും പൊട്ടുന്നു; ചിരഞ്ജീവിക്കെതിരെ ഗോഡ്ഫാദര്‍ ടീമും

തെലുങ്ക് സിനിമാ വ്യവസായത്തില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി ചെലുത്തിയ സ്വാധീനം വളരെ വലുത് തന്നെയാണ് . നീണ്ട 40 വര്‍ഷമായി അദ്ദേഹം സിനിമാമേഖലയില്‍ തിളങ്ങി നില്‍ക്കുന്നു. എന്നാല്‍ അടുത്ത കുറച്ചുകാലത്ത് തുടര്‍ച്ചയായി ചിരഞ്ജീവി ചിത്രങ്ങള്‍ പരാജയപ്പെടുന്ന നില വന്നിരിക്കുകയാണ്.

വളരെ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ ഗോഡ്ഫാദറാണ് ഈ കണ്ണിയില്‍ ഏറ്റവും പുതിയത്. ചിത്രം ദയനീയമായി പരാജയപ്പെട്ടതോടെ ചിരഞ്ജീവിക്കെതിരെയുണ്ടായിരുന്ന അടക്കംപറച്ചിലുകള്‍ കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നടന്റെ അനാവശ്യമായ ഇടപെടലുകള്‍ തന്നെയാണ് സിനിമകളുടെ പരാജയത്തിലേക്ക് നയിക്കുന്നതെന്നാണ് സിനിമാരംഗത്ത് തന്നെയുള്ള പ്രമുഖര്‍ പറയുന്നത്.

ഗോഡ്ഫാദര്‍ ടീമിന്റെ അഭിപ്രായത്തില്‍, സിനിമ പരാജയപ്പെടാനിടയാക്കിയ മുഴുവന്‍ പ്രശ്‌നവും ചിരഞ്ജീവിയുടെ പക്കലാണ്, കാരണം സ്‌ക്രിപ്റ്റ് സംബന്ധിച്ച് താന്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം സംവിധായകനെ നിര്‍ബന്ധിച്ചു. അവര്‍ പറയുന്നു.

തിരക്കഥയില്‍ മാത്രമല്ല സിനിമയുടെ സംവിധാനത്തില്‍ വരെ നടന്‍ തന്റേതായ ഇടപെടലുകള്‍ നടത്തിയെന്നാണ് വിമര്‍ശനം. 90കളിലെ തന്റെ സ്ട്രാറ്റജി തന്നെയാണ് ചിരഞ്ജീവി ഇപ്പോഴും തന്റെ പുതിയ ചിത്രങ്ങളില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട.്

ഉദാഹരണത്തിന്, സൈറ നരസിംഹ റെഡ്ഡിയുടെ രചയിതാവ് പരുചൂരി ഗോപാലകൃഷ്ണ തന്നെ ഒരിക്കല്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി തങ്ങളുടെ കഥയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്നും ഇതുമൂലം ഷൂട്ടിംഗ് സമയത്ത് സുരേന്ദര്‍ റെഡ്ഡിയും ചിരഞ്ജീവിയും തമ്മില്‍ ചില പ്രശ്നങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ആചാര്യയില്‍, രാംചരണിന്റെ വേഷം വെറും 10 മിനിറ്റാണ് രൂപകല്‍പ്പന ചെയ്തത്, എന്നാല്‍ കഥാപാത്രത്തിന്റെ റണ്‍ ടൈം വര്‍ദ്ധിപ്പിക്കാന്‍ ചിരഞ്ജീവി കൊരട്ടാലയോട് നിര്‍ബന്ധിച്ചു, അക്കാരണത്താല്‍ മുഴുവന്‍ സ്‌ക്രിപ്റ്റും മാറ്റി. ഈ അനാവശ്യ മാറ്റങ്ങള്‍ കാരണം കൊരട്ടാലയും ചിരഞ്ജീവിയും തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി.